Connect with us

Articles

കുപ്പിവെള്ളത്തെ അവിശ്വസിക്കണം, എന്തെന്നാല്‍

Published

|

Last Updated

ശുദ്ധമെന്ന് കരുതി പണം കൊടുത്തുവാങ്ങി കുടിക്കുന്ന കുപ്പിവെള്ളവും അത്ര ശുദ്ധമല്ലെന്ന് കണ്ടെത്തിയ ഒരു പഠനം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള ജേര്‍ണലിസം സ്ഥാപനമായ ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് കുടിവെള്ളമായുപയോഗിക്കുന്ന കുപ്പിവെള്ളത്തിലെ മാലിന്യത്തോത് കണ്ടെത്തുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തത്. പ്ലാസ്റ്റിക്കിന്റെ ചെറുതരികള്‍ നിറഞ്ഞതാണ് പരിശോധന നടത്തിയ കുപ്പിവെള്ളത്തിലെ വലിയൊരു പങ്കും എന്ന് കണ്ടെത്തിയതോടെയാണ് കുടിവെള്ളമായുപയോഗിക്കുന്ന കുപ്പിവെള്ളത്തിന്റെ ഗുണഗണങ്ങള്‍ വലിയ ചര്‍ച്ചക്കിടയാക്കിയത്. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കുപ്പിവെള്ളക്കഥ നാം മറന്നു പോകുകയോ അല്ലെങ്കില്‍ ബോധപൂര്‍വം മറക്കുകയോ ചെയ്തു. എന്നാല്‍ ചുട്ടുപൊള്ളുന്ന ഒരു വേനല്‍ക്കാലം പടി വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ കുപ്പിവെള്ളം വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നു തന്നെയാണെന്നതില്‍ വലിയ തര്‍ക്കമില്ല. വേനല്‍ക്കാലത്ത് മാത്രമല്ല, പലപ്പോഴും യാത്രയിലും മറ്റും ദാഹം ശമിപ്പിക്കാന്‍ ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്. എന്നാല്‍, വാങ്ങുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് പലപ്പോഴും നാം ചിന്തിക്കാറേയില്ല. ശുദ്ധമല്ലാത്ത കുപ്പിവെള്ളം കുടിക്കുന്നതു വഴി കടുത്ത ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ശരിയായ രീതിയില്‍ വെള്ളം ശുദ്ധീകരിക്കാത്തതിനാല്‍, പല തരം ബാക്ടീരിയകള്‍ അണുബാധക്ക് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം.

അളവോ നിര്‍മിക്കപ്പെട്ട തീയതിയോ കമ്പനിയോ ഗുണമേന്മയോ ഒന്നുമുറപ്പുവരുത്താതെ എളുപ്പം മിനറല്‍വാട്ടര്‍ വാങ്ങി ദാഹം തീര്‍ക്കാനാണ് എപ്പോഴും നാം മെനക്കെടാറുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ കുപ്പിവെള്ളം സുരക്ഷിതമല്ലെന്ന് പല തവണ നല്‍കിയ നിര്‍ദേശം നമ്മുടെയെല്ലാം മനസ്സിലുണ്ടാകുമെങ്കിലും ദാഹം വരുമ്പോള്‍ അതൊന്നും ആരും ശ്രദ്ധിക്കാറേയില്ല. കോളറക്ക് വരെ കാരണമായേക്കാവുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടുത്തിടെ പോലും നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയതെന്ന് പറഞ്ഞാല്‍ അത് വിശ്വസിച്ചേ മതിയാകൂ. വേനലിന്റെ വരവടുത്തതോടെ കുപ്പിവെള്ള വിപണി ഇപ്പോള്‍ വളരെ സജീവമായിട്ടുണ്ട്. പേരു കേട്ട ചില ബ്രാന്‍ഡുകളുടെ കുപ്പിവെള്ളം പോലും കുടിക്കാന്‍ യോഗ്യമല്ലെന്ന് പലപ്പോഴായി അധികൃതര്‍ പറയുമ്പോഴാണ് നാം ചെന്നു പെടുന്ന വലിയ അപകടങ്ങളെക്കുറിച്ച് ബോധ്യമാകുക. നമ്മുടെ തോട്ടിലും പുഴയിലുമൊക്കെ വലിയ ടാങ്കര്‍ നിര്‍ത്തിയിട്ട് വെള്ളം കയറ്റിക്കൊണ്ടു പോകുന്നതു തന്നെയായിരിക്കും മിക്കവാറും കുപ്പിയില്‍ നിറച്ച് നമ്മളെ കുടിപ്പിക്കുകയെന്ന് കുപ്പിവെള്ളത്തിലെ മലിനീകരണത്തിന്റെ തോത് വീണ്ടും വീണ്ടും നമ്മളെ ബോധ്യപ്പെടുത്തിയേക്കും. കുപ്പിവെള്ളം മാത്രമല്ല ചെറിയ ജാറുകളില്‍ വീട്ടിലും ഓഫീസിലും ഒക്കെ വെള്ളം എത്തിച്ചു തരുന്ന പരിപാടിയും വ്യാപകമാണ്. ഇതും എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിച്ച് നമ്മള്‍ തന്നെ കണ്ടെത്തേണ്ടി വരും. അത്യാധുനിക യന്ത്രസംവിധാനങ്ങള്‍ ഉള്ള പ്ലാന്റ്, പരിശുദ്ധി പരിശോധിക്കാന്‍ ലാബ്, ഭക്ഷ്യസുരക്ഷാ വകുപ്പു മുതല്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പു വരെ നല്‍കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയൊക്കെയുണ്ടെങ്കില്‍ മാത്രേ കുപ്പിവെള്ളം വില്‍ക്കാവൂ എന്നതാണു ചട്ടം. എന്നാല്‍, ഇതെല്ലാം അംഗീകരിക്കാതെ നിയമാനുസൃതമല്ലാതെ എത്രയെത്ര കുപ്പിവെള്ളകമ്പനികള്‍ ഒരോ വേനല്‍ക്കാലത്തും മുളച്ചു പൊന്താറുണ്ടെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു പിടിയുമുണ്ടാകാറില്ല.

ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത കുപ്പിവെള്ള സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, ഒട്ടുമിക്ക സാംപിളുകളും ഉപയോഗയോഗ്യമല്ലെന്നാണ് കണ്ടത്. മിക്ക കുപ്പികളിലും ബാക്ടീരിയകളുടെ അളവ് നിശ്ചിത പരിധിയില്‍ കൂടുതലാണത്രെ. കുടിവെള്ളത്തില്‍ ഒരു യൂനിറ്റ് കോളിഫോം ബാക്ടീരിയ വരുന്നതു പോലും പല രോഗങ്ങള്‍ക്കു കാരണമാകും. ഒരു ലിറ്റര്‍ കുപ്പിവെള്ളം (ബോട്ടില്‍ഡ് വാട്ടര്‍) വിപണിയിലെത്തിക്കാന്‍ ഉത്പാദകന്‍ ചെലവഴിക്കുന്നത് 4. 75 രൂപയാണ്. എന്നാല്‍, ഉപഭോക്താവിന് ഇത് വില്‍ക്കുന്നത് 15 മുതല്‍ 20 വരെ രൂപക്കാണ്. കുപ്പിവെള്ള വിതരണ കമ്പനികള്‍ ഒരു ലിറ്റര്‍ വെള്ളത്തിന് 22 രൂപ വാങ്ങുമ്പോള്‍ സര്‍ക്കാര്‍ കമ്പനികള്‍ 15 രൂപയും രണ്ട് ലിറ്ററിന് 20 രൂപയും മാത്രമാണ് ഈടാക്കുന്നത്. അതേസമയം നിലവാരമില്ലാത്ത വെള്ളംനിറച്ച് വിതരണം ചെയ്യുന്ന നിരവധി കമ്പനികള്‍ ലൈസന്‍സ് ഇല്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി ഇവയുടെ എണ്ണം താരതമ്യേന കൂടുകയേ ചെയ്യൂ. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഹോട്ടലുകളിലുമുള്‍പ്പെടെ നിലവാരം കുറഞ്ഞ കുടിവെള്ളം വിറ്റഴിക്കുന്നുണ്ട്. ധാതുലവണങ്ങളും മറ്റു 11 മൂലകങ്ങളും ചേര്‍ന്നതാകണം വില്‍ക്കപ്പെടുന്ന കുപ്പി വെള്ളം എന്നാണു വ്യവസ്ഥ. കാത്‌സ്യം, മഗ്‌നീഷ്യം, സോഡിയം, ക്രോമിയം. കോപ്പര്‍, അയണ്‍, ക്ലോറിന്‍, മാംഗനീസ്, സെലീനിയം, ബോറോണ്‍ എന്നീ മൂലകങ്ങളാണ് നിശ്ചിത അനുപാതത്തില്‍ ഓരോ കുടിവെള്ള കുപ്പിയിലും ഉണ്ടാകേണ്ടത്. കോളിഫോം ബാക്ടീരിയ, ഇകോളി, വിബ്‌റോകൊളിറിയ, സ്യൂഡോമൊണാസ് തുടങ്ങിയ വസ്തുക്കള്‍ കുടിവെള്ളത്തില്‍ ഉണ്ടാകാനും പാടില്ല. എന്നാല്‍, പലപ്പോഴും കുപ്പിവെള്ള പരിശോധനയില്‍ ഇതിന് വിരുദ്ധമായാണ് കാര്യങ്ങള്‍ കാണാറുള്ളത്. പക്ഷേ, വില്‍ക്കപ്പെടുന്ന മിനറല്‍ വാട്ടര്‍ കുപ്പികളില്‍ ഇതൊക്കെയെത്രയാണെന്ന് ഉപഭോക്താക്കള്‍ക്ക് കണ്ടെത്താന്‍ കഴിയാറില്ല. പ്രമുഖ കമ്പനികളുടെ പേരില്‍ വ്യാജന്മാര്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നതിനാല്‍ പലപ്പോഴും ഇത്തരം വില്‍പ്പന അധികൃതരുടെ കണ്ണില്‍പ്പെടാറുമില്ല.

ഡിസ്റ്റിലേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ്, അബ്‌സൊല്യൂട്ട് വണ്‍ മൈക്രോണ്‍ ഫില്‍ട്ടറേഷന്‍, ഓസോണേഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ചാണ് കുപ്പിജാര്‍ വെള്ളം ശുദ്ധീകരിക്കേണ്ടതെന്നും വ്യവസ്ഥയുണ്ടെങ്കിലും ഇതൊക്കെ എത്ര കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് ആരും പരിശോധിച്ച് കണ്ടെത്താറില്ല. രാജ്യത്ത് കാര്‍ബണേറ്റഡ് പാനീയങ്ങളെക്കാള്‍ അതിവേഗത്തില്‍ കുപ്പിവെള്ള വിപണി വളരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. പാക്കേജ്ഡ് വാട്ടറിന്റെ വിപണിയില്‍ ഒരോവര്‍ഷവും വലിയ വര്‍ധനവാണുണ്ടാകുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ മാധുര്യമുള്ള പാനീയങ്ങളോട് ഉപഭോക്താക്കളുടെ താത്പര്യം കുറയുന്ന ആഗോള പ്രവണതയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. ഇത് പറയുമ്പോള്‍ കുപ്പിവെള്ളത്തിന് എത്രയാണ് അത് ഗുണകരമാകുന്നവെന്ന് നമ്മുക്ക് കണക്കു കൂട്ടാവുന്നതേയുള്ളൂ. മിനറല്‍ വാട്ടര്‍ എന്ന പേരില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ വില്‍ക്കുന്ന വെള്ളത്തില്‍ ധാതുക്കളാണോ മാരക രാസവസ്തുക്കളാണോ ഉള്ളതെന്ന് കുപ്പി നോക്കി ആര്‍ക്കും വിലയിരുത്താനാകില്ല. കുപ്പിയുടെ പുറത്ത് പതിച്ച കടലാസിലും ഇതൊന്നും കാണാനാകില്ല. എന്നാല്‍, കുപ്പിവെള്ളത്തിലൂടെ കുഴപ്പങ്ങളുണ്ടായാല്‍ എങ്ങനെ തിരിച്ചറിയാനാകുമെന്നും കാലാകാലങ്ങളില്‍ ഇതിന് എന്ത് പരിശോധനകളാണ് നടത്തുകയെന്നും ദോഷങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ആരെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നുമെല്ലാമുള്ള അനവധി ചോദ്യങ്ങള്‍ ഇപ്പോഴും ഉയര്‍ന്നുതന്നെ കിടക്കുന്നു. അതേ സമയം വെള്ളം കുടിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളുണ്ടാക്കുന്ന മാലിന്യത്തിന്റെ തോതും പറഞ്ഞറിയിക്കാനാകാത്തതാണ്.

നഗരങ്ങളില്‍ നിന്ന് മാത്രം ഒരു ദിവസം 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നുവെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മൂന്നുവര്‍ഷം മുമ്പുള്ള പഠനത്തില്‍ പറയുന്നത്. പഠനത്തിന് തിരഞ്ഞെടുത്ത അറുപത് ഇന്ത്യന്‍ നഗരങ്ങളില്‍ കേരളത്തില്‍നിന്നുള്ളത് കൊച്ചിയാണ്. ഒരു ദിവസം 9.43 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് കൊച്ചി പുറന്തള്ളുന്നത്. പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 9,000 ടണ്‍ സംസ്‌കരിക്കുകയോ പുനരുപയോഗിക്കുകയോ ചെയ്യുന്നു. ബാക്കി 6000 ടണ്‍ ഓടകളിലും തെരുവുകളിലും ജലാശയങ്ങളിലും എത്തുന്നുവെന്നും പഠനം നിരീക്ഷിക്കുന്നു. ഓടകളിലും മറ്റും കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ വലിയൊരു പങ്ക് നാം വലിച്ചെറിയുന്ന കുടിവെള്ളക്കുപ്പികള്‍ തന്നെയാണെന്നത് കാണാന്‍ കഴിയും. കേരളത്തില്‍ ദിവസം 480 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളപ്പെടുന്നുവെന്നാണു ശുചിത്വ മിഷന്റെ കണക്ക്. ഒരു കുടുംബം ദിവസം ശരാശരി 60 ഗ്രാം പ്ലാസ്റ്റിക് പുറന്തള്ളുന്നുണ്ടത്രെ. അതേ സമയം നക്ഷത്ര ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പുതുവര്‍ഷത്തില്‍ കുടിവെള്ളക്കുപ്പികള്‍ പുറത്താകുമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. നക്ഷത്രഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍, 500 കിടക്കകള്‍ക്ക് മുകളില്‍ സൗകര്യമുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് തീരുമാനമെടുത്തത്.

anukooloth2017@gmail.com

Latest