Connect with us

Kerala

ബന്ധു നിയമന വിവാദം: ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ അദീബ് ഒഴിയുന്നു

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീപ് ഒഴിയുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡിന് അദീപ് കത്ത് നല്‍കി. തിങ്കളാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യും. മന്ത്രി കെ ടി ജലീലിനെതിെര ഉയര്‍ന്ന ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് അദീപ് സ്ഥാനമൊഴിയുന്നത്.

ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ടവരെ സേവിക്കുന്ന എന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ മാനേജറായിരുന്ന അദീപിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറൽ മാനേജറായി നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ബന്ധുവിനെ നിയമിക്കാന്‍ മാനേജര്‍ പദവിയുടെ യോഗ്യത കുറച്ചത് ഉള്‍പ്പെടെ ക്രമക്കേടുകള്‍ മന്ത്രി നടത്തിയതായി യൂത്ത് ലീഗാണ് ആരോപണമുന്നയിച്ചത്.

നിയമന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഏഴ് പേരില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിട്ടും അവരെ തഴഞ്ഞ് അദീപിനെ നിയമിച്ചുവെന്നാണ് യൂത്ത് ലീഗ് ആരോപിച്ചത്.

നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് സമാനമായ ആരോപണം നേരിടുന്ന കെ ടി അദീബും രാജി സന്നദ്ധത അറിയിച്ചത്.