Connect with us

Kerala

ബിജെപി ആരോപണത്തിന്‍െ മുനയൊടിയുന്നു; ശിവദാസന്റെ മരണം പോലീസ് നടപടിക്ക് ശേഷമെന്ന് മകന്റെ മൊഴി

Published

|

Last Updated

പത്തനംതിട്ട: ശബരിമലക്ക് സമീപം ളാഹയില്‍ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംഘപരിവാര്‍ സംഘടനങ്ങളുടെ വാദത്തിന് തിരിച്ചടിയായി മരിച്ചയാളുടെ മകന്റെ പോലീസിന് നല്‍കിയ മൊഴി പുറത്ത്. ശിവദാസനെന്ന ഭക്തന്‍ ശബരിമലയിലെ പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ടതാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഒക്ടോബര്‍ 19ന് പിതാവ് ഫോണില്‍ മാതാവിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നാണ് മരിച്ച ശിവദാസന്റെ മകന്‍ പോലീസിന് നല്‍കിയ മൊഴി.

ശിവദാസന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപിയും മറ്റ് സംഘപരിവാര സംഘടനകളും പത്തനംതിട്ടിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്. ശബരിമല സത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പോലീസ് നടപടികള്‍ ഒക്ടോബര്‍ 17ന് അവസാനിപ്പിച്ചിരുന്നു. അതിന് പിറ്റേന്ന് ഒക്ടോബര്‍ 18നാണ് പിതാവ് ശബരിമല ദര്‍ശനത്തിന് പോയതെന്ന് മകന്‍ മൊഴിയില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ 19ന് ഒരു തമിഴ്‌നാട്ടുകാരന്റെ മൊബൈലില്‍ മാതാവിനെ വിളിച്ച് താന്‍ തൊഴുതുനില്‍ക്കുകയാണെന്നും പറഞ്ഞിരുന്നു. ആ നമ്പറില്‍ തിരിച്ചു വിളിച്ചപ്പോള്‍ തമിഴ് സംസാരിക്കുന്നയാളാണ് സംസാരിച്ചതെന്നും മൊഴിയിലുണ്ട.്ശിവാദസനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പൊഴിയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു.

അതേ സമയം ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.