National
ബാബരി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: അയോദ്ധ്യയിൽ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയെ മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ അടക്കം 16 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
ഹർജികൾ വിശാലമായ ബെഞ്ചിന് വിടേണ്ട ആവശ്യമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സെപ്തംബർ 27ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഈ തീരുമാനമെടുത്തത്. 1994ലെ ഇസ്മാഈൽ ഫാറൂഖി കേസിൽ മുസ്‌ലിംകൾക്ക് ആരാധന നിർവഹിക്കാൻ പള്ളി അനിവാര്യമല്ലെന്ന് സുപ്രീംകോടതി വിധിച്ചത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.ഇസ്മാഈൽ ഫാറൂഖി കേസിനെ അയോധ്യ കേസുമായി ബന്ധമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.