Connect with us

National

മഹാരാഷ്ട്ര എ ടി എസ് മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് സ്വയം വെടിവെച്ച് മരിച്ചു

Published

|

Last Updated

ഹിമാന്‍ഷു റോയ്

മുംബൈ: മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേനയുടെ മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് (54) ദക്ഷിണ മുംബൈയിലെ വസതിയില്‍ വെച്ച് സ്വയം വെടിവെച്ച് മരിച്ചു. രോഗം കാരണമായ നിരാശയാലാണ് മരണമെന്ന് ഹിമാന്‍ശുവിന്റെ കൈപ്പടയിലുള്ള ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. അര്‍ബുദം കാരണം കുറച്ചു കാലമായി മെഡിക്കല്‍ ലീവിലായിരുന്ന ഹിമാന്‍ഷു സര്‍വീസ് റിവോള്‍വര്‍ വായില്‍ വെച്ച് പൊട്ടിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. ബോംബെ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ 1.47ന് മരണം സ്ഥിരീകരിച്ചു.

ഒടുവില്‍ എ ഡി ജി പിയായി സര്‍വീസിലിരുന്ന ഹിമാന്‍ഷു, 2016 നവംബര്‍ 23 മുതല്‍ അവധിയിലായിരുന്നു. വിദേശത്ത് ചികിത്സ നടത്തിയെങ്കിലും തിരിച്ചുവന്നതിന് ശേഷം രോഗം വീണ്ടും പിടികൂടുകയായിരുന്നു. ഇത് അദ്ദേഹത്തെ വിഷാദരോഗത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
1988 ബാച്ച് മഹാരാഷ്ട്ര കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു. 2013ലെ ഐ പി എല്‍ വാതുവെപ്പ് കേസിന്റെ അന്വേഷണ ചുമതല ഇദ്ദേഹത്തിനായിരുന്നു. എ ടി എസ് തലവനായിരിക്കെ, മുംബൈ ഭീകരാക്രണ കേസിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്തത് ഹിമാന്‍ഷുവായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ജെ ഡേയുടെ വധക്കേസും അന്വേഷിച്ചിരുന്നു. ക്രൂരമായി കൊല്ലപ്പെട്ട അഭിഭാഷകന്‍ പല്ലവി പുര്‍കയസ്ത കേസും അന്വേഷിച്ചിരുന്നു.

Latest