Connect with us

Kerala

അനധികൃത സ്വത്ത് സമ്പാദനം: പി വി അന്‍വറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

ചോദ്യം ചെയ്യല്‍ 12 മണിക്കൂറോളം നീണ്ടു.

Published

|

Last Updated

കൊച്ചി | അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബിനാമി ഇടപാടുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായ അന്‍വറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ 12 മണിക്കൂറോളം നീണ്ടു.

നേരത്തെ, ഡിസംബര്‍ 31ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്‍വര്‍ സമയം നീട്ടി ചോദിച്ചിരുന്നു. തുടര്‍ന്ന് ജനുവരി ഏഴിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്‍വറിന്റെ ആസ്തിയിലുണ്ടായ അസ്വാഭാവികമായ വര്‍ധനയാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്.

അന്‍വറിന്റെ വീട്ടിലുള്‍പ്പടെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 2016ല്‍ 14.38 കോടി ആയിരുന്നഅന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. ആസ്തി വര്‍ധന എങ്ങനെ എന്നതിന് പി വി അന്‍വറിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

 

Latest