Connect with us

National

നിതിന്‍ പട്ടേലിന്റെ ആവശ്യം ബിജെപി നേതൃത്വം തള്ളി; മുഖ്യമന്ത്രിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെ തുടര്‍ന്ന് തര്‍ക്കത്തിലിരിക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ ആവശ്യങ്ങള്‍ ബിജെപി ദേശീയ നേതൃത്വം തള്ളി. മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നരോത്തം പട്ടേല്‍ അറിയിച്ചു. ഇതിനിടെ നിതിന്‍ പട്ടേല്‍ വിജയ് രൂപാണി മന്ത്രിസഭയിലെ കൗശിക് പട്ടേല്‍, ഭുപേന്ദ്ര ചുഡ് സാമ, പ്രദീപ് സിംഗ് ജഡേജ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

മുമ്ബ് വഹിച്ചിരുന്ന ധനകാര്യം, പെട്രോളിയം, നഗര വികസനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ എടുത്ത് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ചുമതല ഏറ്റെടുക്കാതെ മാറി നില്‍ക്കുന്നത്.

നരോത്തം പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും തന്റെ നിലപാടില്‍ നിതിന്‍ പട്ടേല്‍ അയവ് വരുത്തിയിട്ടില്ലെന്നാണ് സൂചന. പദവിയല്ല അഭിമാനമാണ് പ്രശ്‌നമെന്ന് നിതിന്‍ പട്ടേല്‍ അടുത്ത അനുയായികളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനിടെ ഇന്നലെ അര്‍ദ്ധരാത്രി നിതിന്‍ പട്ടേല്‍ വിജയ് രൂപാണി മന്ത്രിസഭയിലെ കൗശിക് പട്ടേല്‍, ഭുപേന്ദ്ര ചുഡ് സാമ, പ്രദീപ് സിംഗ് ജഡേജ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ ബിജെപി നേതാവ് ബാബു പട്ടേലിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മറ്റ് ചില പ്രമുഖ ബിജെപി നേതാക്കളും പങ്കെടുത്തു. നിതിന്‍ പട്ടേലിന് ഒപ്പം നില്‍ക്കുന്നവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

ഇതിനിടെ നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് കണ്‍വീനര്‍ ലാല്‍ജി പട്ടേല്‍ നാളെ നിതിന്‍ പട്ടേലിന്റെ മണ്ഡലമായ മെഹ്‌സാന നിയമസഭാ മണ്ഡലത്തില്‍ ബന്ദിന് ആഹ്വാനം നല്‍കി.

Latest