Connect with us

Articles

മുന്നൊരുക്കത്തോടെ ഒരു അന്ത്യയാത്ര

Published

|

Last Updated

മറ്റേതൊരു പ്രവാചകനെയും പോലെ മുത്ത് നബി(സ)യെയും മരണം തേടിയെത്തുമെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. അസ്സുമര്‍ 30,31, അല്‍ അന്‍ബിയാഅ് 34,35, ആലുഇംറാന്‍ 144 എന്നിവ ഉദാഹരണം. ഹജ്ജത്തുല്‍ വിദാഇല്‍ സൂറ അന്നസ്ര്‍ ഇറങ്ങിയതോടെ തന്റെ വഫാത്ത് അടുത്തതായി നബി(സ) മനസ്സിലാക്കുകയും പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നടത്തുകയും ചെയ്തു.
തന്റെ വഫാത്ത് സ്വശരീരത്തെക്കാളും തന്നെ സ്‌നേഹിക്കുന്ന അനുയായികള്‍ക്ക് താങ്ങാന്‍ കഴിയില്ല എന്നറിയാവുന്ന നബി(സ) കൃത്യമായ സൂചനകളിലൂടെ ആ യാഥാര്‍ഥ്യം അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗം അതിന്റെ ഒരു സൂചനയായിരുന്നെങ്കില്‍, മിനയില്‍ വെച്ച് അവിടുന്ന് പറഞ്ഞു: നിങ്ങളുടെ ഹജ്ജ് കര്‍മം എന്നില്‍ നിന്ന് കണ്ടുപഠിക്കുക. ഈ ഹജ്ജിന് ശേഷം ഞാന്‍ ഹജ്ജ് ചെയ്തുകൊള്ളണമെന്നില്ല.(മുസ്‌ലിം)

ഹജ്ജിന് വരുമ്പോള്‍ നൂറ് ഒട്ടകങ്ങളെ മദീനയില്‍ നിന്നും നബി(സ) കൊണ്ടുവന്നതില്‍ 63 എണ്ണം സ്വന്തം കൈകള്‍ കൊണ്ട് അറുത്ത് ദാനം ചെയ്തു. 63 വയസ്സാണ് തന്റെ ആയുസ്സ് എന്നും ഓരോ വയസ്സിനും ഓരോ ഒട്ടകം വീതം അറുക്കുകയാണ് എന്നും വ്യക്തമായ സൂചന നല്‍കുകയായിരുന്നു. അത് കഴിഞ്ഞ് ഹജ്ജിന്റെ ഭാഗമായുള്ള മുടിയെടുത്തപ്പോള്‍ അബൂ ത്വല്‍ഹ(റ)യെ അതേല്‍പ്പിച്ചുകൊണ്ട് സ്വഹാബികള്‍ക്ക് ആ തിരുകേശങ്ങള്‍ വിതരണം ചെയ്യാന്‍ പറഞ്ഞു(ബുഖാരി). തന്റെ വഫാത്തിന് ശേഷവും അനുയായികള്‍ക്ക് തബര്‍റുകിനു വേണ്ടി അവസരമൊരുക്കുകയായിരുന്നു അവിടുന്ന്. സാധാരണ അവസാന പത്തില്‍ മാത്രമായിരുന്നു റമസാനില്‍ ഇഅ്തികാഫ്. വഫാത്തായ വര്‍ഷം നടുവിലെ പത്തും കൂടി ഇഅ്തികാഫിരുന്നു. ഹജ്ജ് കഴിഞ്ഞ് മദീനയിലെത്തി പിന്നീട് ഇബാദത്തിലും പ്രാര്‍ഥനയിലും കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. ആ സ്വഫര്‍ മാസം ഒടുവിലെ ബുധനാഴ്ച ജന്നത്തുല്‍ ബഖീഇല്‍ ഒരു ജനാസ ഖബറടക്കി തിരിച്ചുവന്നപ്പോള്‍ കടുത്ത തലവേദനയും പനിയും ആരംഭിച്ചു. ബീവി ആഇശ(റ)യോട് തന്റെ അസുഖത്തെപ്പറ്റി നബി(സ) പറഞ്ഞു. പനി കൂടിക്കൂടി വന്നു. ഇടക്ക് ചെറിയ ഒരാശ്വാസം തോന്നിയപ്പോള്‍ അവിടുന്ന് ഉഹ്ദ് താഴ്‌വരയിലേക്ക് പുറപ്പെട്ടു. ധീരരക്തസാക്ഷികളായ ഹംസ(റ) അടക്കമുള്ള ശുഹദാക്കളെ സിയാറത്ത് ചെയ്തു. ജീവിച്ചിരിക്കുന്നവരോട് യാത്ര ചോദിക്കുന്നതുപോലെ അവരോട് യാത്ര പറഞ്ഞു. അവര്‍ക്ക് വേണ്ടി സുധീര്‍ഘമായി പ്രാര്‍ഥിച്ചു. ശേഷം പള്ളിയില്‍ തിരിച്ചെത്തി മിമ്പറില്‍ ഇരുന്നുകൊണ്ട് അവിടുന്ന് പറഞ്ഞു: “” ഞാന്‍ നിങ്ങള്‍ക്കൊരു മുന്‍വിരുന്നുകാരനാണ്. നിങ്ങളുടെ മേല്‍ ഞാന്‍ സാക്ഷിയായിരിക്കും. എന്റെ ഹൗളുല്‍ കൗസര്‍ ഞാനിതാ കണ്‍മുമ്പില്‍ കാണുന്നു. എന്റെ ശരീരം ആരുടെ നിയന്ത്രണത്തിലാണോ അവനാണ് സത്യം, എന്റെ കാലശേഷം നിങ്ങള്‍ ശിര്‍ക്ക് ചെയ്യുന്നവരായി മാറുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. ദുനിയാവിന് വേണ്ടിയുള്ള നിങ്ങളുടെ മത്സരത്തെയാണ് ഞാന്‍ ഭയപ്പെടുന്നത്.(ബുഖാരി)

രോഗസമയത്തും ഊഴമനുസരിച്ച് ഭാര്യമാരുടെ വീടുകളില്‍ മാറിമാറി താമസിക്കുകയായിരുന്നു. ഇടക്ക് നബി(സ) ചോദിക്കുന്നുണ്ടായിരുന്നു, നാളെ ഞാന്‍ ഏത് വീട്ടിലാണ്? ചോദ്യത്തിന്റെ താത്പര്യം മനസ്സിലാക്കിയ ഭാര്യമാര്‍ നബി(സ)യെ ആഇശബീവിയുടെ വീട്ടിലാക്കാന്‍ തീരുമാനിച്ചു. ഇനി അസുഖം ഭേദമാകുന്നത് വരെ അവിടെ നില്‍ക്കട്ടെ. പനി ശക്തിയാര്‍ജിച്ചു. തൊട്ടാല്‍ പൊള്ളുന്ന പനി.
അപ്പോള്‍ നബി(സ) ഒരസാധാരണ ചികിത്സ നിര്‍ദേശിച്ചു. ഏഴു കിണറുകളില്‍ നിന്നും ഏഴ് പാത്രം വെള്ളം കൊണ്ടുവരിക. സ്വഹാബികള്‍ വെള്ളത്തിനായി ഓടി. ഭാര്യമാര്‍ ചേര്‍ന്ന് നബി(സ)യെ ആ വെള്ളം കൊണ്ട് കുളിപ്പിച്ചു. നേരിയ ഒരാശ്വാസം. തല ഒരു തുണി കൊണ്ട് വരിഞ്ഞുകെട്ടി നബി(സ) പള്ളിയിലേക്ക് നീങ്ങി. നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ശേഷം ഒരു ചെറിയ പ്രഭാഷണം നടത്തി. “”അല്ലാഹു ഒരടിമക്ക് ഭൗതിക ലോകമോ പാരത്രിക ലോകമോ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ആ അടിമ പാരത്രിക ലോകം തിരഞ്ഞെടുത്തിരിക്കുന്നു””. ഇത് നബി(സ)യെ കുറിച്ച് തന്നെയാണെന്ന് മനസ്സിലാക്കിയ അബൂബക്കര്‍(റ) പൊട്ടിക്കരഞ്ഞു. അന്നേക്ക് അസുഖം ബാധിച്ച് ഒമ്പത് ദിവസം പിന്നിട്ടിരുന്നു. പിന്നീട് പള്ളിയിലെത്തി നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പ്രയാസം വന്നപ്പോള്‍ അബൂബക്കര്‍(റ)നെ ഇമാമത്ത് ഏല്‍പ്പിച്ചു. അതുവഴി തന്റെ പിന്‍ഗാമിയെ നബി(സ) തന്നെ നിശ്ചയിക്കുകയായിരുന്നു. ശേഷം ഒറ്റപ്പെട്ട ചില വഖ്തുകളില്‍ നബി(സ) തന്നെ നിസ്‌കരിച്ചിരുന്നു. മൊത്തം 17 നിസ്‌കാരങ്ങള്‍ക്കാണ് നബി(സ)യുടെ കാലത്ത് സിദ്ദീഖ് (റ) നേതൃത്വം നല്‍കിയത്.

മകള്‍ ഫാത്വിമ(റ) രോഗബാധിതനായ മുത്ത് നബിയുടെ ചാരത്തിരിക്കുന്നു. തന്റെ മക്കളില്‍ ആകെ ജീവിച്ചിരിപ്പുള്ള ഒരേയൊരാള്‍. ആറു മക്കള്‍ തന്റെ മുന്നേ യാത്ര പോയി. ഫാത്വിമയെ അടുത്തേക്ക് വിളിച്ച് ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. ബീവി പൊട്ടിക്കരഞ്ഞു. ഒന്നുകൂടി അടുത്തേക്ക് വിളിച്ച് വീണ്ടും അടക്കം പറഞ്ഞപ്പോള്‍ ഫാത്വിമ(റ) സന്തോഷത്തോടെ ചിരിക്കുന്നു. നബി(സ)യുടെ വഫാത്തിന് ശേഷം ആ സ്വകാര്യത ബീവി വെളിപ്പെടുത്തിയത് ഇങ്ങനെ: ആദ്യം പറഞ്ഞ രഹസ്യം ഞാന്‍ ഇന്ന് മരണപ്പെടും എന്നായിരുന്നു. അതാണ് ഞാന്‍ കരഞ്ഞത്. രണ്ടാമത് പറഞ്ഞ രഹസ്യം എന്റെ മരണശേഷം നമ്മുടെ കുടുംബത്തില്‍ നിന്നും ആദ്യം എന്നോടൊപ്പം ചേരുന്നത് നീയായിരിക്കുമെന്നാണ്. അതുകേട്ടാണ് ഞാന്‍ സന്തോഷിച്ച് ചിരിച്ചത്. സ്വന്തം മരണവാര്‍ത്ത കേട്ട് ചിരിച്ച ഫാത്വിമ(റ) നബി(സ)യുടെ വഫാത്ത് കഴിഞ്ഞ് ആറു മാസം മാത്രമേ ജീവിച്ചിരുന്നുള്ളൂ.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. സുബ്ഹി ജമാഅത്തിനായി പള്ളി ജനനിബിഢമായി. അബൂബക്കര്‍(റ) മിഅ്‌റാബില്‍ കയറി നിന്ന് നിസ്‌കാരം തുടങ്ങുകയാണ്. റൂമിന്റെ വിരി നീക്കി മുത്ത് നബി(സ) എത്തിനോക്കി. തന്റെ അനുയായികള്‍ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തത നേടിയതായി മനസ്സിലാക്കിയതിനാലാകണം ആ മുഖത്ത് പതിവില്‍ കവിഞ്ഞ സന്തോഷമുണ്ടായിരുന്നു.

നബി(സ)ക്ക് രോഗം സുഖപ്പെട്ടതായി പലരും മനസ്സിലാക്കി. അന്ന് ഉച്ചയോടടുത്ത സമയത്ത്, തിരുനബി(സ) ജനിച്ച അതേ തീയതിയില്‍, ഹിജ്‌റ യാത്ര മദീനയിലെത്തിയ അതേ ദിവസം റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച അന്ത്യദൂതര്‍ ഈ ലോകത്തോട് വിട ചൊല്ലി. ഇന്നാലില്ലാഹി…

Latest