Connect with us

Kerala

രാജീവിന്റെ കൊലപാതകം; അന്വേഷണം ശരിയായ ദിശയിലെന്ന് റൂറല്‍ എസ്പി യതീഷ് ചന്ദ്ര

Published

|

Last Updated

തൃശ്ശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ശരിയായ പാതയിലെന്ന് റൂറല്‍ എസ്പി യതീഷ് ചന്ദ്ര. കേസില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും റൂറല്‍എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കേസിലെ മുഖ്യപ്രതി ജോണി (ചക്കര ജോണി)യും കൂട്ടാളി പൈനാടത്ത് രഞ്ജിത്തിനേയും പോലീസ് ഇന്ന് അറസ്റ്റ്‌ചെയ്തിരുന്നു.

കേസില്‍ മുരിങ്ങൂര്‍ സ്വദേശി രാജന്‍, ആറ്റപ്പാടം സ്വദേശി ഷൈജു, പരുമ്പി സ്വദേശി സത്യന്‍, ചാലക്കുടി സ്വദേശി സുനില്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ആരോപണ വിധേയനായ എറണാകുളത്തെ ഒരു അഭിഭാഷകന്റെ പങ്കും പോലിസ് അന്വേഷിക്കുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. ശംസുദ്ധീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. വെള്ളിയാഴ്ചയാണ് രാജീവ് കൊല്ലപ്പെട്ടത്.

പരിയാരം തവളപ്പാറയില്‍ പാട്ടത്തിന് നിലമെടുത്ത് കൃഷി നടത്തി വരികയായിരുന്നു രാജീവ്. ഈ തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. പണം കടം കൊടുത്തതിനുള്ള രേഖകള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച രാജീവും ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടുകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ ഇരുവരും പിരിഞ്ഞു. രാജീവിനെതിരെ ജോണി അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ നിരവധി കള്ളക്കേസുകള്‍ നല്‍കിയതായും പറയുന്നു.

 

 

Latest