National
രാജസ്ഥാനില്‍ 23 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത് മലയാളി യുവതിയെ
ജയ്പൂര്‍: രാജസ്ഥാനിലെ ബികാനേറില്‍ 23 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത് മലയാളി യുവതിയെ. ഏറെക്കാലമായി ഡൽഹിയിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ 28 കാരിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്.
സെപ്തംബര്‍ 25ന് ഉച്ചക്ക് 2.30നാണ് സംഭവം. ബികാനേറിലെ റിഡ്മല്‍സര്‍ പുരോഹിതനിലെ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയ യുവതി വാഹനം കാത്തുനില്‍ക്കവേ രണ്ട് പേര്‍ ചേര്‍ന്ന് കാറിലേക്ക് വലിച്ചിട്ടു. പിന്നീട് മണിക്കൂറുകളോളം അവര്‍ തന്നെ കാറില്‍ കൊണ്ടുപോയി തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇരുവരും പിന്നീട് മറ്റ് ആറ് പേരെ കൂടി വിളിച്ചുവരുത്തി. പിന്നീട് പലാന ഗ്രാമത്തിലെ സര്‍ക്കാര്‍ പവര്‍ സബ്‌സ്റ്റേഷനിലെത്തിച്ച് കൂട്ടമായി ആക്രമിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. തട്ടിക്കൊണ്ടു പോയ രണ്ട് പേരും അജ്ഞാതരായ 21 പേരും ബലാത്സംഗം ചെയ്തുവെന്നാണ് എഫ്‌ഐആര്‍. സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മധ്യപ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2015ല്‍ 3,644 ബലാത്സംഗ കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.