National
ഗൗരി ലങ്കേശിന്റെ കൊലപാതകം: സ്വത്ത് തര്‍ക്കമെന്ന കണ്ടെത്തലുമായി അര്‍ണബിന്റെ റിപ്പബ്ലിക് ചാനല്‍
ബംഗ്ലൂരുവില്‍ കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ കാരണം സ്വത്ത് തര്‍ക്കമാണെന്ന പുതിയ കണ്ടെത്തലുമായി അര്‍ണാബിന്റെ റിപ്പബ്ലിക്ക് ടിവി. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളാനണെന്ന വാര്‍ത്തകള്‍ പരസ്യമായും രഹസ്യമായും പ്രചരിക്കുമ്പോഴാണ് കൊലയ്ക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധവും, സ്വത്ത് തര്‍ക്കവും ആരോപിച്ചുള്ള റിപ്പബ്ലിക്ക് ടീവിയുടെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
എന്നാല്‍ അര്‍ണാബിന്റെ കണ്ടെത്തലിന് പിന്നാലെതന്നെ വാദത്തെ തള്ളികൊണ്ട് നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. അര്‍ണാബിന്റെയും, റിപ്പബ്ലിക്ക് ടീവിയുടെയും നിലപാടുകളെ തള്ളുകയും ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്താന്‍ താങ്കള്‍ക്ക് നാണമില്ലേയെന്ന തരത്തിലുമാണ് ചിലര്‍ പ്രതികരിച്ചത്. സംഭവത്തെ പറ്റി അന്വേഷണം നടത്തിയില്ലെങ്കിലും റിപ്പബ്ലിക്ക് ടീവിയുടെ വ്യാജ പ്രചരണങ്ങള്‍ തുടങ്ങിയെന്നും ചിലര്‍ പ്രതികരിച്ചു
ഗൗരി ലങ്കേഷ് എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായിരുന്നു. കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്. കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.