Connect with us

Kerala

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്ന ട്വീറ്റ്; ഗവര്‍ണര്‍ക്കെതിരെ കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രിയെ വിളിപ്പിച്ച വിവരം ട്വീറ്റ് ചെയ്ത ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടതി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധവും അധികാരപരിധിയും സംബന്ധിച്ച് വ്യത്യസ്ത വാദഗതികള്‍ ഉയരുന്നുണ്ട്. കേരള ഗവര്‍ണറും എല്‍ഡിഎഫ് സര്‍ക്കാരും ശത്രുചേരിയില്‍നിന്ന് അങ്കംവെട്ടുന്ന സ്ഥിതിയില്ല. സംസ്ഥാനത്ത് സമാധാനം പുലരണമെന്ന ആത്മാര്‍ഥമായ ആഗ്രഹം ആര്‍ക്കൊക്കെയുണ്ടോ അവരെല്ലാം യോജിച്ചു നീങ്ങുന്നതില്‍ അപാകമില്ല. സമാധാനം പുലരണമെന്നതിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഗവര്‍ണര്‍ പി സദാശിവത്തിനും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടാണ്, ഈ വിഷയത്തില്‍ ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ആശയവിനിമയം നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ തന്നോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടും ഗവര്‍ണര്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

ഭരണഘടനാപരമായി ഗവര്‍ണര്‍ പദവി ആലങ്കാരികമായ ഒന്നാണ്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആയുധമായി ഗവര്‍ണറെ, തിരഞ്ഞെടുക്കപ്പെട്ട ഇതര പാര്‍ടികളുടെ സര്‍ക്കാറുകള്‍ക്കെതിരെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രത്തിലെ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരാകട്ടെ, പല സംസ്ഥാന ഗവര്‍ണര്‍മാരെയും സങ്കുചിത രാഷ്ട്രീയനേട്ടത്തിനും സര്‍ക്കാറുകളെ അട്ടിമറിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്. പിണറായി വിജയന്‍ സര്‍ക്കാറിനെ അസ്ഥിരീകരിക്കാന്‍ മോഹമുള്ളവരാണ് മോഡി ഭരണവും സംഘപരിവാറും. ഈ രാഷ്ട്രീയമെല്ലാം തിരിച്ചറിയാനുള്ള പക്വത എല്‍ഡിഎഫ് സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമുണ്ട്. ഇതെല്ലാമാണെങ്കിലും കേരള വികസനം, നാടിന്റെ അഭിവൃദ്ധി, ജനങ്ങളുടെ ക്ഷേമം, രാജ്യത്തിന്റെ പൊതുതാത്പര്യം തുടങ്ങിയ വിഷയങ്ങളില്‍ സഹകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്ന വേളകളില്‍ കേന്ദ്രവുമായി സഹകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിനൊരു മടിയുമില്ല.

വര്‍ത്തമാനസമയത്തെ അക്രമഅനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് സമാധാനം ഉറപ്പുവരുത്താനായി ഗവര്‍ണര്‍ നടത്തിയ ഇടപെടലുകളെ സംസ്ഥാന സര്‍ക്കാരുമായുള്ള യുദ്ധപ്രഖ്യാപനത്തിന്റെ ഒരു പോര്‍മുഖമായി കാണേണ്ടതില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഭിന്നതയില്ലാതെ ഇടപെട്ടത്. ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനില്‍ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച ഗൗരവപൂര്‍ണവും സൗഹാര്‍ദപരവുമായിരുന്നു. എന്നാല്‍, ആ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ “സമണ്‍” ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

Latest