Connect with us

National

അമേരിക്കയെ പേടിക്കുന്നില്ലെന്ന് ഉത്തരക്കൊറിയ

Published

|

Last Updated

പ്യോംഗ്‌യാംഗ്: ഉത്തര കൊറിയയിലേക്ക് അമേരിക്കന്‍ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാജ്യത്തിന്റെ ടൂറിസം വ്യവസായത്തെ ബാധിക്കില്ലെന്നും അമേരിക്കയുടെ നടപടി കാര്യമാക്കുന്നില്ലെന്നും ഉത്തര കൊറിയയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. തങ്ങളുടെ പൗരന്മാര്‍ക്ക് വടക്കന്‍ കൊറിയയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് ഈ ആഴ്ചയാണ്. ഇതോടെ അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇവര്‍ക്ക് വടക്കന്‍ കൊറിയയിലേക്ക് പോകാനാകില്ല.

ഉത്തര കൊറിയ നടത്തുന്ന ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെയുള്ള യു എന്‍ ഉപരോധങ്ങളുടെ തുടര്‍ച്ചയാണ് അമേരിക്കയുടെ നടപടി. ഓരോ വര്‍ഷവും ഏകദേശം 5,000ത്തോളം പാശ്ചാത്യ വിനോദ സഞ്ചാരികളാണ് വടക്കന്‍ കൊറിയ സന്ദര്‍ശിക്കുന്നതെന്ന് ടൂര്‍ കമ്പനികള്‍ പറയുന്നു. ഇതില്‍ തന്നെ 20 ശതമാനവും അമേരിക്കക്കാരാണ്. ഇവിടേക്കുള്ള ഒരാഴ്ചക്കാലത്തെ സന്ദര്‍ശനത്തിന് ഇവര്‍ 2,000 ഡോളറോളം മുടക്കുകയും ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. അതേ സമയം യാത്രാ വിലക്ക് വിനോദ സഞ്ചാര മേഖലയില്‍ യാതൊരുവിധ നഷ്ടങ്ങളൊ പ്രത്യാഘാതങ്ങളൊ ഉണ്ടാക്കില്ലെന്ന് വോസാന്‍ സോണ്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വൈസ് ഡയറക്ടര്‍ ഹാന്‍ ചോല്‍ സു പറഞ്ഞു. മോഷണക്കുറ്റമാരോപിച്ച് വിര്‍ജീനിയ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ ഓട്ടോ വാംബിയറിനെ ഉത്തര കൊറിയ 15 കൊല്ലത്തേക്ക് തടവിലിടുകയും പിന്നീട് ഇയാള്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അമേരിക്ക വടക്കന്‍ കൊറിയയിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത്.