Kerala
അമിത് ഷായുടെ സന്ദർശനത്തിന് ശേഷം കേരളത്തിൽ അക്രമസംഭവങ്ങൾ വർധിച്ചുവെന്ന് കോടിയേരി
കോഴിക്കോട് : സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് വ്യാപകമായി ആക്രമണം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ കൊലപ്പെടുത്താനുളള ശ്രമം ഉണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ഇരുപതോളം പാര്‍ട്ടി ഓഫിസുകളാണ് തകര്‍ക്കപ്പെട്ടത്. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഹിന്ദുസേന പ്രര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളം സന്ദർശനത്തിനിടയിൽ അമിത് ഷാ നടത്തിയ പ്രസംഗങ്ങൾ അക്രമത്തിനു പ്രചോദനം നൽകുന്നതാണ്. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളത്തിൽ ക്രമസമാധാന നില തകർന്നുവെന്ന കാണിക്കാനുള്ള ശ്രമങ്ങളാണ് ആർഎസ്എസ് നടത്തുന്നത്. പന്ത്രണ്ട് സിപിഎം പ്രവർത്തകരാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത്. സമാധാനപൂർവമായ രാഷ്ട്രീയമാണ് സിപിഎം ആഗ്രഹിക്കുന്നത്. സിപിഎം പ്രവർത്തകരും സംയമനം പാലിക്കണമെന്നും കോടിയേരി പറഞ്ഞു. മറ്റ് പാർട്ടികളുടെ ഓഫീസുകൾ ആക്രമിക്കാനോ വീടുകൾ കയറി ആക്രമിക്കാനോ സിപിഎം പ്രവർത്തകർ തുനിയരുത്. ആർഎസ്എസ് പ്രകോപനത്തിൽ സിപിഎം പ്രവർത്തകർ വീഴരുതെന്നും കോടിയേരി നിർദ്ദേശം നൽകി.