Connect with us

Gulf

സഊദിയില്‍ നിന്ന് പ്രവാസി കുടുംബങ്ങളുടെ ഒഴിഞ്ഞ് പോക്ക് ഉറപ്പായി

Published

|

Last Updated

റിയാദ് : സഊദിയില്‍ ഈ വര്‍ഷം ജൂലൈ മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ആശ്രിത ലെവിയുടെ കാര്യത്തില്‍ മാറ്റമില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍ അറിയിച്ചു. എന്നാല്‍ ചില രാജ്യങ്ങളിലെ പൗരന്മാരെ ഈ ഫീസ് വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കുടുംബ വിസയില്‍ കഴിയുന്ന ഓരോ അംഗത്തിനും 2017 ജൂലൈ മുതല്‍ ഓരോ മാസത്തിനും 100 റിയാല്‍ വീതമാണു ഫീസ് നല്‍കേണ്ടത്.ഈ ഫീസ് 2018 ജൂലൈ മുതല്‍ 200 റിയാലും 2019 ജൂലൈ മുതല്‍ 300 റിയാലും 2020 ജൂലൈ മുതല്‍ 400 റിയാലുമായി ഉയര്‍ത്തും.
കുടുംബ നാഥന്റെ ഇഖാമ(താമസ രേഖ) ഒരു വര്‍ഷത്തേക്ക് പുതുക്കുംബോഴാണു ആശ്രിതരുടെയും ഇഖാമകള്‍ പുതുക്കുന്നത് എന്നതിനാല്‍ വര്‍ദ്ധിപ്പിച്ച ലെവി ഒരു വര്‍ഷത്തേക്ക് ഒന്നിച്ചാണു അടക്കേണ്ടി വരിക. ഇതു പ്രകാരം ഒരു കുടുംബാംഗത്തിനു മാത്രം 2017ല്‍ 1200 റിയാല്‍ അധിക ബാദ്ധ്യത കുടുംബ നാഥന്‍ വഹിക്കേണ്ടി വരുന്നു. ഈ അധിക ചെലവ് 2018 ല്‍ 2400 റിയാലായും 2019 ല്‍ 3600 ഉം 2020 ല്‍ 4800 റിയാലുമായിത്തീരും.

പുതിയ ലെവിയെ പ്രവാസി സമൂഹം ആശങ്കയോടെയാണു നോക്കിക്കാണുന്നത്.നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്.
ജൂലൈയില്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസി കുടുംബങ്ങളുടെ വന്‍ ഒഴിഞ്ഞ് പോക്കായിരിക്കും സംഭവിക്കുക.

നേരത്തെ എത്ര കാലത്തേക്ക് രാജ്യത്ത് നിന്ന് പുറത്ത് പോയാലും റി എന്‍ ട്രി ഫീസ് 200 റിയാല്‍ ആയിരുന്നത് ഉയര്‍ത്തി 2 മാസത്തിനു മുകളിലുള്ള ഓരോ മാസത്തിനും 200 റിയാലിനു പുറമേ 100 റിയാല്‍ അധികം നല്‍കണമെന്ന നിയമം വന്നപ്പോഴും നിരവധി കുടുംബാംഗങ്ങള്‍ ഗള്‍ഫ് ജീവിതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

പെട്രോളിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായും സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും വിവിധ തരത്തിലുള്ള ഫീസ് വര്‍ദ്ധനവ് നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 2018 ജനുവരി മുതല്‍ 50 ശതമാനം സൗദിവത്ക്കരണം പാലിച്ച സ്വകാര്യ സ്ഥാപനങ്ങളും ഓരോ വിദേശിക്കും ലെവി അടക്കേണ്ടതുണ്ട്.സൗദി തൊഴിലാളികളുടെ അനുപാതം വിദേശികളേക്കാള്‍ കുറവുള്ള സ്ഥാപനങ്ങള്‍ 2018 ല്‍ ഓരോ വിദേശിക്കും വര്‍ഷത്തില്‍ 4800 റിയാല്‍ അധിക ഫീസ് അടക്കേണ്ടി വരും. നിലവില്‍ 2400 റിയാലാണു ഈടാക്കുന്നത്. 2019 ല്‍ ഈ തുക 6000 റിയാലും 2020 ല്‍ 8400 റിയാലുമായി ഉയരും. ഇത് വിദേശ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനും കൂടുതല്‍ സ്വദേശികളെ ജോലിക്കെടുക്കാനും സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുകയും വിദേശ തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള ഒഴിഞ്ഞ് പോക്കിനു കാരണമാകുകയും ചെയ്യും.

Latest