Kerala
ലാവ്ലിൻ: നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് പിണറായി
കൊച്ചി: ലാവ്‌ലിന്‍ കരാറില്‍ നിയവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയില ബോധിപ്പിച്ചു. മന്ത്രിസഭ അറിയാതെയാണ് പിണറായി ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെട്ടത് എന്നതടക്കം കുറ്റാരോപണങ്ങളുമായി സിബിഐ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എസ്എന്‍സ് ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെട്ടതിലോ കരാര്‍ നടപ്പാക്കിയതിലോ അഴിമതി നടന്നിട്ടില്ലെന്നും അഭിഭാഷകന്‍ എംകെ ദാമോദരന്‍ വഴി പിണിറായി കോടതിയെ ബോധിപ്പിച്ചു.
ലാവ്‌ലിന്‍ കമ്പനി ഫണ്ട് നല്‍കുമെന്ന് കരാറില്‍ പറഞ്ഞിരുന്നില്ല. കനേഡിയന്‍ ഏജന്‍സിയായ സിഡയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും സര്‍ക്കാറുകള്‍ മാറിമറിഞ്ഞത് കാരണം നടന്നില്ലെന്നും പിണറായി ബോധിപ്പിച്ചു.
കേസിലെ കക്ഷികളോട് കോടതി കഴിഞ്ഞ ദിവസം ഒമ്പത് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയിരുന്നു. ഇവയ്ക്കുള്ള മറുപടിയിലാണ് പിണറായി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്.