International
47 പേരുമായി പാക് വിമാനം തകർന്നുവീണു
ഇസ്ലാമാബാദ്: 47 യാത്രക്കാരുമായി പാക് വിമാനം തകര്‍ന്നുവീണു. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനറെ പി കെ 661 വിമാനമാണ് അബോട്ടാബാദിന് സമീപം ഹവേലിയനില്‍ തകര്‍ന്നുവീണത്. ചിത്രാലില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്നു വിമാനം. യന്ത്രത്തകരാറാണ് അപകടകാരണമെന്ന് കരുതുന്നു. അപകട സ്ഥലത്ത് നിന്ന് 21 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹങ്ങളില്‍ അധികവും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. യാത്രക്കാരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചിത്രാലില്‍ നിന്ന് വൈകീട്ട് 3.30ന് യാത്രതിരിച്ച വിമാനം 5.30ന് ഇസ്ലാമാബാദില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 4.22ന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അബോട്ടാബാദിലെ മലനിരകള്‍ക്ക് ഇടയില്‍ വിമാനം തകര്‍ന്നുവീണതായി കണ്ടെത്തിയത്.
അഞ്ച് വിമാനജീവനക്കാരും 42 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 31 പേര്‍ പുരുഷന്മാരും ഒന്‍പത് പേര്‍ സ്ത്രികളും രണ്ട് പേര്‍ കുട്ടികളുമാണ്. പാക് തബ് ലീഗ് ജമാഅത്ത് നേതാവും ഗസല്‍ ഗായകനുമായ ജുനൈദ് ജംഷീദും കുടുംബവും വിമാനത്തില്‍ ഉണ്ടായിരുന്നു. മറ്റു യാത്രക്കാരില്‍ മൂന്ന് പേര്‍ വിദേശികളാണ്.