Connect with us

Gulf

ദിര്‍ഹമിനെതിരെ രൂപയുടെ മൂല്യത്തിന് വന്‍ ഇടിവ്‌

Published

|

Last Updated

ദുബൈ: രൂപയുടെ മൂല്യം കൂടുതല്‍ ഇടിഞ്ഞു. ഗള്‍ഫ് കറന്‍സികള്‍ ശക്തി പ്രാപിച്ചു. ഒരു ദിര്‍ഹം നല്‍കിയാല്‍ 18.73 രൂപ ലഭിക്കും. ഖത്വര്‍ റിയാലിന് 18.79 രൂപ വരെയായി. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഗള്‍ഫ് കറന്‍സികള്‍ക്ക്. കുവൈത്ത് ദിനാറിന് 224.25 രൂപയാണ് ഇന്നലെ മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്. ആറു മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. മൂല്യം കുറഞ്ഞെങ്കിലും നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ലെന്ന് മണി എക്‌സ്‌ചേഞ്ച് അധികൃതര്‍ പറഞ്ഞു.

നാട്ടിലെ ബേങ്കിംഗ് രംഗത്ത് നിലനില്‍ക്കുന്ന അനശ്ചിതത്വം മൂലം 10 ശതമാനത്തില്‍ താഴെ മാത്രമാണ് നാട്ടിലേക്കുള്ള പണമയക്കല്‍. സാധാരണ ഗതിയില്‍ ഗള്‍ഫ് കറന്‍സികളുടെ നിരക്ക് ഉയര്‍ന്നുനില്‍ക്കുമ്പോള്‍ നാട്ടിലേക്ക് ഉണ്ടാകാറുള്ള പണമൊഴുക്ക് ഇത്തവണയുണ്ടായില്ല. ബേങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ വഴി എത്രയും പെട്ടെന്ന് പണം നാട്ടിലെത്തിക്കുന്ന കാഷ് പേ ഔട്ട് സംവിധാനം വഴിയുള്ള ഇടപാടും ഗണ്യമായി കുറഞ്ഞു. നാട്ടിലെ ബേങ്ക് അക്കൗണ്ടിലേക്ക് പണമയക്കുന്ന രീതിയാണ് ഇപ്പോള്‍ കൂടുതല്‍.

2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം ഏറ്റവും ഇടിഞ്ഞത്. അന്ന് ദിര്‍ഹം വിനിമയ നിരക്ക് 18.80 രൂപയില്‍ എത്തിയിരുന്നു. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിനു രൂപയുടെ 1000, 500 അസാധു നോട്ടുകള്‍ എന്തു ചെയ്യണമെന്നത് സംബന്ധിച്ച് ഇന്ത്യന്‍ റിസര്‍വ് ബേങ്കില്‍നിന്ന് ഇനിയും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇതു കണക്കിലെടുത്തു ചില സ്ഥാപനങ്ങള്‍ ഇവ കുറഞ്ഞനിരക്കില്‍ പ്രവാസികള്‍ക്കു കൈമാറ്റം ചെയ്യുന്നതായി സൂചനയുണ്ട്. ഖത്വറില്‍ 3,000 റിയാലിന് വരെ ഒരു ലക്ഷം രൂപ നല്‍കിയ സ്ഥാപനങ്ങളുണ്ട്.

ബേങ്ക് നിരക്ക് 56,000 രൂപ വരെ മാത്രമാണ് 3000ത്തിന് ലഭിക്കുക. അതേസമയം ഒരു ഡോളര്‍ 68.61 രൂപ എന്ന നിലയിലായി. ഒന്‍പതു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഒരു ഘട്ടത്തില്‍ 68.86 വരെ ഇടിഞ്ഞു. മൂല്യം എഴുപതിനും താഴേക്കു പോകുമോയെന്ന ആശങ്കയിലാണ് സാമ്പത്തിക ലോകം. 2013 ഓഗസ്റ്റില്‍ 68.85 ലേക്കു കൂപ്പുകുത്തിയതിനുശേഷം ആദ്യമായാണ് മൂല്യത്തില്‍ ഇത്രയും കുറവുവരുന്നത്. 68.73 ആയിരുന്നു രൂപയുടെ ഇന്നലത്തെ മൂല്യം. സെന്‍സെക്‌സ് 191.64 പോയിന്റ് താഴ്ന്ന് 25,860.17ലും നിഫ്റ്റി 67.80 പോയിന്റ് താഴ്ന്ന് 7,965.50 ത്തിലും വ്യാപാരം അവസാനിപ്പിച്ചു. സ്വര്‍ണ വിലയിലും വന്‍ കുറവാണുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണം പവന് 320 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ഇന്ത്യയിലെ വ്യാപാര വിനിമയം കുറഞ്ഞത് വിപണിക്കു തിരിച്ചടിയായി.

രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചു. കൂടാതെ, യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെട്ടതും ഡോളറിന്റെ മൂല്യത്തില്‍ വലിയ വര്‍ധനവാണുണ്ടാക്കിയത്. അടുത്ത ദിവസങ്ങളില്‍ വീണ്ടും ഇടിവിന് സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി.

മൂല്യം ഉയര്‍ന്നെങ്കിലും നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ലാത്തത്, നാട്ടില്‍ ബേങ്കില്‍ നിന്നും ആവശ്യത്തിന് പണം ലഭിക്കാത്തത് കൊ ണ്ടാണെന്നാണ് വിലയിരുത്തല്‍.

Latest