National
ഹണിട്രാപ്പില്‍ കുടുക്കി വരുണ്‍ ഗാന്ധിയില്‍ നിന്ന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി പരാതി
ന്യൂഡല്‍ഹി: ബിജെപിയുടെ യുവനേതാവും സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള പാര്‍ലിമെന്ററി സമിതി അംഗവുമായ വരുണ്‍ ഗാന്ധിയെ ഹണിട്രാപ്പില്‍ കുടുക്കി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി പരാതി. വിദേശ വനിതകളോടും വേശ്യകളോടും ഒപ്പമുള്ള ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വരുണ്‍ ഗാന്ധിയില്‍ നിന്ന് വിവാദ ആയുധ ഇടപാടുകാരന്‍ അഭിഷേക് വര്‍മ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി എഡ്മണ്ട്‌സ് അലന്‍ എന്ന അഭിഭാഷകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ എയർമാർഷൽ ഹരീഷ് മസന്ദിനെയും ഇത്തരത്തിൽ ഹണി ട്രാപ്പിൽ കുടുക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നൽകിയ പരാതിയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് ഒരു ബില്യൺ ഡോളറിന്റെ ഇടപാട് സ്വന്തമാക്കാനായിരുന്നു ഹണിട്രാപ്പെന്നും പരാതിയിൽ പറയുന്നു. എഡ്മണ്ടും വര്‍മയും നേരത്തെ ബിസിനസ് പാര്‍ട്ണര്‍മാരായിരുന്നു.
അതേസമയം, ആരോപണങ്ങള്‍ വരുണ്‍ ഗാന്ധി നിഷേധിച്ചു. 15 വര്‍ഷത്തിലധികമായി താന്‍ ആനന്ദ് വര്‍മയെ കണ്ടിട്ടെന്നും അലന്‍ പറയുന്ന പാര്‍ലിമെന്ററി കമ്മിറ്റി യോഗങ്ങളില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ ചിത്രങ്ങളാണ് അലന്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്നെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വരുണെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്.
നിരവധി ആയുധ ഇടപാട് കേസുകളില്‍ പ്രതിയായിട്ടുള്ള ആനന്ദ് വര്‍മയും അലനും തമ്മില്‍ 2012ലാണ് പാര്‍ട്ണ്‍ര്‍ഷിപ്പ് അവസാനിപ്പിച്ചത്.