Kannur
ഇതര സംസ്ഥാന തൊഴിലാളികള്‍ ഇനി അന്യരല്ല
കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയ തൊഴിലാളികളെ മലയാളം പഠിപ്പിക്കാനും ആരോഗ്യസുരക്ഷക്ക് പദ്ധതിയൊരുക്കാനും സര്‍ക്കാര്‍ നടപടിയൊരുങ്ങുന്നു. സംസ്ഥാനത്തെ നിര്‍മാണ-സേവന മേഖലകളില്‍ കുടിയേറ്റത്തൊഴിലാളികളുടെ സേവനം ഒഴിവാക്കാനാകാത്ത സാഹചര്യം വന്നതോടെയാണ് ഇവരുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. കുടിയേറ്റത്തൊഴിലാളികള്‍ നേരിടുന്ന പ്രധാനവെല്ലുവിളിയായ ഭാഷാ പ്രശ്‌നം നേരിടുന്നതിനാണ് ഇവരെ മലയാളം പഠിപ്പിക്കുന്നതിനുള്ള നടപടിയൊരുങ്ങുന്നത്.സാക്ഷരതാമിഷനാണ് ഇതിന് മുന്‍കൈയെടുക്കുക. ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള പെരുമ്പാവൂരിലായിരിക്കും ഇതിന് തുടക്കമിടുക. പോലീസും തൊഴില്‍വകുപ്പ് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ഭാഷാ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. ഹിന്ദിപോലും പലര്‍ക്കുമറിയില്ല. ബംഗാളി, ഒറിയ, അസമീസ്, ഹിന്ദി തുടങ്ങിയ ഭാഷകളാണ് പലരും കൈകാര്യം ചെയ്യുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള അവിദഗ്ധ കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേരളം ഗള്‍ഫിനെക്കാള്‍ മെച്ചപ്പെട്ട ജോലിസ്ഥലമായി മാറുന്നതായണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ മാതൃകയിലാണ് തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷയൊരുക്കുക. കിടത്തി ചികിത്സയ്ക്ക് പതിനഞ്ചായിരം രൂപ വരെ ചിലവ് ലഭ്യമാക്കുന്ന തരത്തിലുള്ള പദ്ധതി തൊഴില്‍വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുക. ഇതിന്റെ പ്രാരംഭനടപടികള്‍ക്ക് ഇതിനകം തുടക്കം കുറിച്ചു കഴിഞ്ഞു. തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതുള്‍പ്പടെയുള്ള ഏജന്‍സികളെ ഓപ്പണ്‍ ടെണ്ടറിലൂടെയാണ് നിശ്ചയിക്കുക. അഞ്ച് ലക്ഷം പേരെയാണ് ആദ്യഘട്ടം ആരോഗ്യ സുരക്ഷാപരിധിയില്‍പ്പെടുത്തുക. പിന്നീട് മുഴുവന്‍ തൊഴിലാളികളെ പദ്ധതിയുടെ കീഴില്‍ കൊണ്ട് വരും. എന്തെങ്കിലും കാരണത്താല്‍ കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ സംസ്ഥാനംവിടുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന് അത് താങ്ങാനാവില്ലെന്നാണ് സാമൂഹികശാസ്ത്രവിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനത്തെനിര്‍മാണ-സേവന മേഖലയില്‍ ഇവരുടെ സംഭാവനകള്‍വിലപ്പെട്ടതാണെന്നുംഇവര്‍വിലയിരുത്തുന്നു. തുടക്കം അവിദഗ്ധതൊഴിലാളിയായിട്ടാണെങ്കിലും കുടിയേറ്റത്തൊഴിലാളികള്‍ ഇന്ന് വൈദഗ്ധ്യമാവശ്യമുള്ള തൊഴില്‍മേഖലകളിലും സാന്നിധ്യമറിയിച്ചുതുടങ്ങിയിട്ടുണ്ട്. വാഹന വര്‍ക്ക് ഷോപ്പുകളിലും വാച്ച് റിപ്പയറിംഗ് കടകളിലുമൊക്കെ ഇവരുടെ സാന്നിധ്യമുണ്ട്. 70ശതമാനത്തോളംപേരും അവിദഗ്ധതൊഴിലാളികളായാണു ജോലിചെയ്യുന്നത്. എന്നാല്‍, 0.68ശതമാനം പേര്‍ ഇലക്ട്രീഷ്യന്‍മാരായും 3.68ശതമാനംപേര്‍ മേസ്തിരിമാരായും 1.9 ശതമാനംപേര്‍ ആശാരിപ്പണിക്കാരായുമൊക്കെ ജോലിചെയ്യുന്നുണ്ട്. ഉത്തരേന്ത്യയിലെ കഠിനകാലാവസ്ഥയില്‍നിന്ന് മോചനംനേടി കേരളത്തിലെ മിതകാലാവസ്ഥയില്‍ ക്ഷീണമറിയാതെ ജോലിചെയ്യാന്‍ സാഹചര്യമുള്ളതാണ് കൂടുതല്‍പേരെ ഇവിടേക്ക് ഈകര്‍ഷിക്കുന്നത്.
ജാര്‍ഖണ്ഡില്‍ നിര്‍മാണത്തൊഴിലാളിക്ക് കൂലി ദിവസം 52 രൂപലഭിക്കുമ്പോള്‍ ഇവിടെ ശരാശരി 600 രൂപയ്ക്കുമുകളില്‍ ലഭിക്കും. ഒഡിഷയില്‍ കൂലിപ്പണിക്ക് പുരുഷന്‍മാര്‍ക്ക് 100 രൂപയും സ്ത്രീകള്‍ക്ക് 70 രൂപയും മാത്രമാണു ലഭിക്കുന്നത്. ഇവിടെയത് ശരാശരി 600 രൂപയായി മാറും.സംസ്ഥാനത്ത് ഏകദേശം 30 ലക്ഷം തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ 75 ശതമാനം കുടിയേറ്റത്തൊഴിലാളികളും അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. പശ്ചിമബംഗാള്‍(20 ശതമാനം), ബിഹാര്‍(18.10 ശതമാനം), അസം(17.28 ശതമാനം), ഉത്തര്‍ പ്രദേശ്(14.83 ശതമാനം), ഒഡിഷ(6.67 ശതമാനം), മറ്റുസംസ്ഥാനക്കാര്‍(23.13 ശതമാനം. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തിയ പഠനത്തില്‍ ഓരോ വര്‍ഷവും ശരാശരി 2.35 ലക്ഷംപേര്‍ പുതുതായെത്തുമെന്നാണ് പറയുന്നത്.