National
അതിർത്തി ഗ്രാമങ്ങളിൽ അതീവ ജാഗ്രത; ജനങ്ങളെ ഒഴിപ്പിക്കുന്നു
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാക്കിസ്ഥാന്‍ ഏത് സമയവും തിരിച്ചടിക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവധിയില്‍ പോയ മുഴുവന്‍ സൈനികരോടും എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗുജറാത്ത് മുതല്‍ ജമ്മു കാശ്മീര്‍ വരെയയുള്ള എല്ലാ അതിര്‍ത്തി ഗ്രാമങ്ങളിലും അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ എല്ലാം സേന നിരീക്ഷണം ശക്തമാക്കി. ജമ്മു കാശ്മീര്‍, പഞ്ചാബ് അതിര്‍ത്തി മേഖലയിലെ നൂറുക്കണക്കിന് ഗ്രാമങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സൈന്യവും അര്‍ധ സൈനികരും ചേര്‍ന്നാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നത്. പഞ്ചാബ് ചീഫ് സെക്രട്ടറി, ഡിജിപി സീനിയര്‍ പോലീസുദ്യോഗസ്ഥര്‍ എന്നിവരെ പാക് അതിര്‍ത്തിയിലെസ്ഥിതിഗതികള്‍ നിരീക്ഷിക്കുവാനും നിയന്ത്രിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
മിന്നല്‍ ആക്രമണത്തിന് ശേഷമുള്ള സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതിയുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ത്യ നടത്തിയ ഓപ്പറേഷന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നത്.