Connect with us

National

രാഹുല്‍ ഗാന്ധി സെപ്തംബറില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായേക്കുമെന്ന് സൂചന

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സെപ്തംബറില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രാഹുല്‍ അധ്യക്ഷപദവി ഏറ്റെടുത്തേക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ് രാഹുല്‍. എ.ഐ.സി.സിയുടെ എണ്‍പത്തിനാലാമത് സമ്മേളനത്തിലാവും നിലവില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ അധികാരം ഏറ്റെടുക്കുക.

കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ വച്ചായിരിക്കും രാഹുലിന്റെ സ്ഥാനാരോഹണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2010 ഡിസംബറില്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് ഇതിനുമുമ്പ് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സമ്മേളനം നടന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത രാഹുല്‍ 57 ദിവസത്തെ അജ്ഞാതവാസത്തിനു ശേഷം തിരികെയെത്തി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പാര്‍ലമെന്റിന്റെ ബഡജറ്ര് സമ്മേളനം അവസാനിച്ചപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടി അദ്ധ്യക്ഷനാക്കണം എന്ന നിലപാടിലായിരുന്നു പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും. എന്നാല്‍, മോദി സര്‍ക്കാരിനെതിരെ രാഷ്ട്രീയ വികാരം ഉണ്ടാക്കിയെടുക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് രാഹുല്‍ ഗാന്ധിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഭൂമിയേറ്റെടുക്കല്‍ ബില്‍ അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് രാഹുല്‍ ആസൂത്രണം ചെയ്യുന്നതെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാഹുല്‍ നേതൃസ്ഥാനത്തേക്ക് എത്തുമ്പോള്‍ പാര്‍ട്ടിയില്‍ വിപുലമായ അഴിച്ചുപണി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. പുതുമുഖങ്ങളും യുവാക്കളും കൂടുതലായും നേതൃസ്ഥാനത്തേക്ക് എത്തിയേക്കും. ഐഎസിസി ജനറല്‍ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനങ്ങള്‍ എന്നിവയിലും മാറ്റമുണ്ടായേക്കും. 2013 ജനുവരിയിലാണ് രാഹുല്‍ ഉപാദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

---- facebook comment plugin here -----

Latest