Connect with us

National

രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വി എച്ച് പി

Published

|

Last Updated

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കല്ലു കൊണ്ടുവന്നത് പുതിയ കാര്യമല്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വര്‍ഷങ്ങളായി ഇവിടെ കല്ല് കൊണ്ടുവരുന്നുണ്ട്. രാജ്യത്തെ നീതിന്യാവ്യവസ്ഥയില്‍ ബഹുമാനമുണ്ട്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട കോടതിവിധിയെ ധിക്കരിക്കില്ല. ക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ക്ഷേത്രം നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ നിയമം പാസാക്കിയതിന് ശേഷമായിരിക്കുമെന്നും വി എച്ച് പി നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസം രണ്ട് ലോഡ് കല്ലുകള്‍ അയോധ്യയിലെ രാംസേവക് പുരത്ത് ക്ഷേത്ര നിര്‍മ്മാണത്തിനായി എത്തിച്ചത് വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തേടിയിരുന്നു. മഹന്ത് നൃത്യാഗോപാല്‍ ദാസിന്റെ നേതൃത്വത്തില്‍ ശിലാപൂജ നടന്നതായി വിഎച്ച്പി വക്താവ് ശരത് ശര്‍മ സ്ഥിരീകരിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സൂചന ലഭിച്ചതായി വിഎച്ച്പി നേതാക്കള്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചില്ലെന്ന് വിഎച്ച്പി നേതൃത്വം അറിയിച്ചത്. കഴിഞ്ഞ ജൂണില്‍ വിഎച്ച്പി നേതൃത്വം രാജ്യവ്യാപകമായി കല്ല് ശേഖരിക്കാന്‍ ആഹ്വാനം ചെയ്തതിരുന്നത്.

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. നിയമം പാസാക്കിയാല്‍ മാത്രമേ ക്ഷേത്രം നിര്‍മ്മിക്കുകയുള്ളൂ. എന്നാല്‍ ഇതുസംബന്ധിച്ച് നിയമം പാസാക്കുന്നത് വരെ അയോധ്യയിലെ സന്യാസിമാരും വിഎച്ച്പിയും വിഷയം ഉന്നയിക്കും. രാജ്യത്തെ ജുഡീഷ്യറിയോടും നിയമവ്യവസ്ഥയോടും ബഹുമാനവും വിശ്വാസവുമാണ് ഉള്ളതെന്നും വിഎച്ച്പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.