Connect with us

Articles

മാവോയിസ്റ്റുകളെ മഹത്വവത്കരിക്കരുത്, എന്തുകൊണ്ട്?

Published

|

Last Updated

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്ന രൂപേഷ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ കഴിഞ്ഞ ദിവസം കോയമ്പത്തുരില്‍ പിടിയിലായത് സംസ്ഥാന പൊലീസിന്റെ മാവോയിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. സി പി ഐ മാവോയിസ്റ്റ് ഭീഷണിയെ തുടച്ചുനീക്കാനുള്ള പൊലീസിന്റെ പരിശ്രമങ്ങള്‍ക്ക് ശക്തമായ ദിശാബോധം പകര്‍ന്ന് നല്‍കാന്‍ അറസ്റ്റ് ഇടയാക്കി. തുടര്‍പ്രവര്‍ത്തനങ്ങളുമായി പൊലീസ് മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ഞാന്‍ ഉറപ്പ് നല്‍കുന്നു.
അറസ്റ്റിലായ വ്യക്തികള്‍ പ്രതികളായി വരുന്ന കേസുകളുടെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയാണ് അതില്‍ പ്രധാനം. 18 കേസുകള്‍ ഇവര്‍ക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി ഓഫീസ്, വയനാട്ടിലെ വനം വകുപ്പ് എയിഡ് പോസ്റ്റ്, പാലക്കാട് കെ എഫ് സി ഔട്ട്‌ലെറ്റ് തുടങ്ങിയവക്ക് നേരെ നടന്ന ആക്രമണമടക്കം നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പിടിയിലായ സംഘത്തിന്റെ നേതൃത്വത്തിലും ആസൂത്രണത്തിലും അരങ്ങേറിയിട്ടുണ്ട്.
രാജ്യത്താകമാനം 20,012 ഓളം പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ആക്രമണങ്ങള്‍ സംഘടിപ്പിച്ച മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി അതീവ ഗുരുതരമാണ്. ജനങ്ങളോടോ ജനാധിപത്യ വ്യവസ്ഥയോടോ തെല്ലും ആഭിമുഖ്യമില്ലാതെ സായുധ വിപ്ലവത്തിന്റെയും ഗറില്ലാ സമരത്തിന്റെയും പേരില്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ വിഭാഗത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചത്.
ആദിവാസി ക്ഷേമം, കുത്തകകള്‍ക്കെതിരായ പോരാട്ടം, പ്രകൃതി സംരക്ഷണം തുടങ്ങിയ മുഖംമൂടികളണിഞ്ഞാണ് മാവോയിസ്റ്റുകള്‍ജനപിന്തുണ നേടാന്‍ ശ്രമിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചെറുപ്പക്കാരെയും വിദ്യാസമ്പന്നരെയും ആദിവാസി – ദളിത് വിഭാഗങ്ങളെയും ആക്കകര്‍ഷിക്കാനും ശ്രമിക്കുന്നു. എന്നാല്‍ ദീര്‍ഘകാലമായി ഇവര്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലെ ആദിവാസികളുടെ അവസ്ഥ പരിശോധിച്ചാല്‍ ഈ പ്രചരണങ്ങളുടെ പൊള്ളത്തരം മനസ്സിലാകും. അവിടെ ആദിവാസികള്‍ മാവോയിസ്റ്റുകളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ്. ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് വീമ്പിളക്കുന്ന മാവോയിസ്റ്റുകള്‍ യഥാര്‍ഥത്തില്‍ ആദിവാസികളെ തങ്ങളുടെ ലക്ഷ്യം നേടാനുള്ള ഉപകരണങ്ങള്‍ മാത്രമായിട്ടാണ് കാണുന്നത്. ആദിവാസികളെ മനുഷ്യ കവചമായി ഉപയോഗിച്ച് ജനാധിപത്യ ഭരണകൂടങ്ങളെ സായുധ സമരത്തിലൂടെ അട്ടിമറിക്കാനുള്ള തന്ത്രങ്ങളാണ് ഇവര്‍ മെനയുന്നത്. പൊലീസിന്റെ ഒറ്റുകാര്‍ എന്നാരോപിച്ച് ആയിരക്കണക്കിന് ആദിവാസികളെ ഇവര്‍ കൊന്നുതള്ളി. ആദിവാസി മേഖലയില്‍ യാതൊരു വികസനവും കടന്നുവരാന്‍ അനുവദിക്കാതെ അവരെ അപരിഷ്‌കൃത ലോകത്തില്‍ തളച്ചിട്ടു. പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ ആദിവാസി മേഖലകളിലേക്ക് ഇവര്‍ കടത്തിവിടില്ല. ആദിവാസി മേഖലയില്‍ ആരോഗ്യ പരിപാലന സംവിധാനങ്ങളോ സ്‌കൂളുകളോ ഉണ്ടാക്കാന്‍ അനുവദിക്കുകയുമില്ല. ഉദ്യേഗസ്ഥരെ ഭയപ്പെടുത്തി മാറ്റിനിര്‍ത്തും. വയനാട്ടില്‍ ഒരു പൊലീസ് ഉദ്യേഗസ്ഥന്റെ വീട്ടില്‍ മാരകായുധങ്ങളുമായി ചെന്ന് വധ ഭീഷണിമുഴക്കിയത് ഈ പശ്ചാത്തലത്തില്‍ നാമോര്‍ക്കണം.
മാവോയിസ്റ്റുകളെ നേരിടാന്‍ ദ്വിമുഖനടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ആഭ്യന്തര വകുപ്പിനെ കൂടാതെ ആരോഗ്യ -പട്ടികജാതി- പട്ടിക വര്‍ഗ വകുപ്പുകളുമായും മറ്റ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുമായും ചേര്‍ന്ന് ആദിവാസികള്‍ നേരിടുന്ന സമൂഹി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതി ശക്തമായ നടപടികളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ആദിവാസി മേഖലകളിലെ സ്പഷ്യല്‍ മൊബൈല്‍ സര്‍വീസ് ഡി വൈ എസ് പി മാരുടെ യോഗം വിളിച്ചുചേര്‍ക്കുകയും അവയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുകയും ചെയ്തിരുന്നു. കലക്ടര്‍മാര്‍, ആര്‍ ഡി ഒമാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോട് ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കാനും പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണാനമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദിവാസി ചെറുപ്പക്കാരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പൊലീസില്‍ എടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പി എസ് സിയോടാവിശ്യപ്പെട്ടിട്ടുണ്ട്. ഒരു ആദിവാസി സംഘടനയും രാഷ്ട്രീയ പാര്‍ട്ടിയും മാവോയിസ്റ്റുകളെ പിന്തുണക്കാന്‍ മുന്നോട്ട് വന്നിട്ടില്ലന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഞാന്‍ കെ പി സി സി പ്രസിഡന്റായിരുന്ന കാലയളവില്‍ അട്ടപ്പാടിയിലെ മേലെമുള്ളിയിലും ആനവായിലെയും ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് അവരുടെ പരാതികളും ആവിശ്യങ്ങളും അടങ്ങുന്ന ഒരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി.
എന്നാല്‍ ചില ഒറ്റപ്പെട്ട ആക്രമ സംഭവങ്ങളിലൂടെ മാവോയിസ്റ്റുകള്‍ക്ക് നമ്മുടെ സംസ്ഥാനത്ത് സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞുവെന്ന കാര്യം നിഷേധിക്കാനാകില്ല. 2014 നവംബര്‍ മുതല്‍ 2015 ജനുവരി വരെ ചിലയിടങ്ങളില്‍ അക്രമ പരമ്പരകള്‍ അവര്‍ അഴിച്ചുവിടുകയുണ്ടായി. രാഷ്ട്രീയ സൈനിക ക്യാമ്പയിന്‍ എന്ന് അവര്‍ വിളിക്കുന്ന ഇത്തരം അക്രമങ്ങള്‍ മാവോയിസ്റ്റ് ഭീഷണിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചു. ഒറ്റപ്പെട്ടതെങ്കിലും ഇത്തരം പ്രവണതകളെ മുളയിലേ നുള്ളേണ്ടത് അത്യാവിശ്യമാണ്. പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് തീവ്രവാദം ശക്തിയാര്‍ജിച്ചത് ഒറ്റപ്പെട്ട അക്രമ സംഭവങ്ങളിലൂടെയായിരുന്നു. ആദിവാസി ക്ഷേമം, പ്രകൃതി സംരക്ഷണം, മലിനീകരണം, ക്വാറി കള്‍ക്കെതിരായ പ്രവര്‍ത്തനം തുടങ്ങിയ പേരുകളില്‍ നടത്തിയ അക്രമ പരമ്പരകളാണ് ചത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളില്‍ പിന്നീട് വന്‍ കെടുതികള്‍ വിതച്ച മാവോയിസ്റ്റ് തീവ്രവാദമായി വളര്‍ന്നത്. പശ്ചിമ ഘട്ട മേഖലയിലും ഇതെ തന്ത്രമാണ് പ്രയോഗിച്ചു വന്നത്. 2014 ജൂണ്‍ 16ന് പശ്ചിമ ഘട്ടമേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ സിനോജ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല എ കെ 47 തോക്ക് ധരിച്ചുകൊണ്ട് ഒരു മാവോയിസ്റ്റ് മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കുകയുമുണ്ടായി. മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ കേരളത്തെയും തങ്ങളുടെ പ്രധാന ലക്ഷ്യമായി മാവോയിസ്റ്റുകള്‍ കണ്ടിരുന്നു എന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ജനാധിപത്യ ഭരണ വ്യവസ്ഥയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അപചയങ്ങളും അഴിമതിയുള്‍പ്പെടെയുള്ള സാമൂഹിക ദുരന്തങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് മാവോയിസ്റ്റുകള്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നത്. എന്നാല്‍ ജനാധിപത്യത്തിന്റെ അപചയങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മാര്‍ഗങ്ങള്‍ അതില്‍ തന്നെ അന്തര്‍ലീനമാണ്. ആയുധമെടുത്തോ സായുധ സമരത്തിലൂടയോ ജനാധിപത്യ വ്യവസ്ഥയിലെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും പരിഹാരം കാണാന്‍ കഴിയില്ല. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്താന്‍ മാവോയിസ്റ്റുകളെപ്പോലുള്ളവര്‍ക്ക് യാതൊരു യോഗ്യതയുമില്ല. ഏറ്റവുധികം മനുഷ്യാവകാശ ലംഘനങ്ങളും ലൈംഗിക പീഡനങ്ങളും ക്രൂരമായ കൊലപാതകങ്ങളും അരങ്ങേറുന്നത് മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെയാണെന്ന് അവരുടെ കേഡര്‍മാര്‍ തന്നെ വെളിപ്പടുത്തിയിട്ടുണ്ട്.
സമാധാനവും ശാന്തിയും സൗഹാര്‍ദവും നിറഞ്ഞ സമാധാനാന്തരീക്ഷം ഏറ്റവുമധികം ആഗ്രഹിക്കുന്ന സമൂഹമാണ് മലയാളികള്‍. ഇത് മനസ്സിലാക്കി തങ്ങളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തന്ത്രപരമായി ന്യായീകരണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് മാവോയിസ്റ്റുകള്‍ നടത്തുന്നത്. മാവോയിസ്റ്റുകളുടെ അക്രമ പ്രവൃത്തികളെ മാധ്യമങ്ങളിലൂടെ മഹത്വ വത്കരിക്കാനും അവര്‍ക്ക് വീരപരിവേഷം നല്‍കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് ഖേദകരമായി വസ്തുതയാണ്. മാധ്യമങ്ങള്‍ക്ക് സമൂഹത്തിന്റെ അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുണ്ട്. മാവോയിസ്റ്റുകളുടെ അപകടകരമായ പ്രവര്‍ത്തന രീതികളെയും അക്രമത്തെയും മഹത്വവത്കരിക്കുകയും ആ സംഘടനയുടെ നേതാക്കളെ വിശുദ്ധവത്കരിക്കുകയും ചെയ്യുന്ന രീതി സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യങ്ങള്‍ക്ക് ഗുണകരമാകുമോ എന്ന് നാം പരിശോധിക്കുന്നത് നന്നായിരിക്കും. റിപ്പോര്‍ട്ടുകള്‍ നല്‍കുമ്പോള്‍ ഈ വസ്തുകകള്‍ കൂടി മാധ്യമങ്ങള്‍ കണക്കിലെടുക്കുന്നത് ഉചിതമായിരിക്കും.

---- facebook comment plugin here -----

Latest