Connect with us

Gulf

ആഗോള ഇസ്‌ലാമിക സമാധാന സമ്മേളനത്തിനു തുടക്കമായി

Published

|

Last Updated

അബുദാബി: ഇസ്‌ലാം മനുഷ്യത്വത്തിന്റെയും ദയയുടെയും മതമാണെന്ന പ്രമേയവുമായി നടക്കുന്ന ആഗോള ഇസ്‌ലാമിക സമാധാന സമ്മേളനത്തിന് അബുദാബിയില്‍ തുടക്കമായി. മൂന്ന് ദിവസത്തെ സമ്മേളനം യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. ആഗോള ഇസ്‌ലാമിക പണ്ഡിതനും മുസ്‌ലിം സമൂഹത്തിന് സമാധാന സന്ദേശം ഉയര്‍ത്തുക സമിതിയുടെ പ്രസിഡന്റുമായ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ, അല്‍ അസ്ഹര്‍ ഗ്രാന്റ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബ്, പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലിയ്യുല്‍ ഹാശിമി എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുത്തു. സമ്മേളനത്തില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 200 പ്രതിനിധികള്‍ സംബന്ധിക്കുന്നുണ്ട്.
ആഗോള സമാധാനം നിലനിര്‍ത്താന്‍ യു എ ഇ എന്നും പ്രതിജ്ഞാബന്ധമാണെന്നും ഇതിനായി ആഗോള കൂട്ടായ്മ അനിവാര്യമാണെന്നും വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല പറഞ്ഞു. ഇസ്‌ലാം സമാധാനത്തിന്റെയും ദയയുടെയും മതമാണ്. ഈ സന്ദേശമാണ് ഇസ്‌ലാം എന്ന വാക്ക് തന്നെ ഉദ്‌ഘോഷിക്കുന്നത്. ശൈഖ് അബ്ദുല്ല അല്‍ ബയ്യ പറഞ്ഞു. ആഗോളതലത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ഉത്കണ്ഠാജനകമാണ്.
ഇതിന് മതങ്ങളുടെ മേല്‍വിലാസം നല്‍കുന്നവര്‍ മനുഷ്യത്വത്തിന് വിലനല്‍കുന്നവരല്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട്‌നില്‍ക്കാന്‍ യഥാര്‍ഥ മുസ്‌ലിമിന് ഒരിക്കലും സാധ്യമല്ലെന്നും ഗ്രാന്റ് ഇമാം ഡോ. അഹ്മദ് അല്‍ തയ്യിബ് പറഞ്ഞു. സമ്മേളനം നാളെ സമാപിക്കും.