Connect with us

Malappuram

നിരവധി കേസുകളിലെ പ്രതി പിടിയില്‍

Published

|

Last Updated

നിലമ്പൂര്‍: നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി വഴിക്കടവ് പോലീസിന്റെ പിടിയില്‍. വഴിക്കടവ് പുന്നക്കല്‍ സ്വദേശി ഒറ്റകത്ത് യൂസുഫ്(37) ആണ് പിടിയിലായത്. വഴിക്കടവ് എസ് ഐ ജ്യോതീന്ദ്രകുമാറും സംഘവും ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ പെട്രോളിംഗിനിടെയാണ് പിടിയിലായത്.
നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താനി റോഡിലെ നെടുമ്പാറ റഷീദിന്റെ വീട്ടില്‍ കഴിഞ്ഞ മാര്‍ച്ച് പത്തിന് നടത്തിയ മോഷണത്തിന് ഇതൊടെ തുമ്പായി. റഷീദും സഹോദരനും വിദേശത്താണ് ജോലി. വീടിന്റെ മേല്‍ക്കൂരയിലെ ഓട് നീക്കിയാണ് പ്രതി അകത്ത് കടന്നത്. ഉറങ്ങുകയായിരുന്ന കുട്ടിയുടെ ഒന്നര പവന്റെ മാല മോഷ്ടിച്ച പ്രതി മേശപ്പുറത്തുണ്ടായിരുന്ന മൊബൈലും മോഷ്ടിച്ചു. റഷീദിന്റെ ഭാര്യയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാനുള്ള ശ്രമത്തില്‍ ഇവരുണര്‍ന്ന് ബഹളം വെച്ചതോടെ രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മോഷ്ടിച്ച ഫോണില്‍ നിന്ന് ഇവരുടെ വീട്ടിലെ സ്ത്രീകളുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ സ്‌റ്റേഷനില്‍ വീണ്ടും പരാതിയുമായി ഇവരെത്തി. തുടര്‍ന്ന് സൈബര്‍ സെല്ലിലും പരാതി നല്‍കി.
2011-മെയ് 16-ന് ഊട്ടിയില്‍ കുടുംബസമേതം ടൂര്‍ പോയി വരികയായിരുന്ന ശ്യാമള എന്ന സ്ത്രീയുടെ മാലപൊട്ടിച്ചോടിയ കേസിലും ഇയാള്‍ പ്രതിയാണ്. ഭക്ഷണം കഴിക്കാന്‍ വഴിക്കടവില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ബസില്‍ ക്ഷീണം കാരണം തനിയെ ഇരിക്കുയായിരുന്ന ശ്യാമളയുടെ കഴുത്തില്‍ നിന്ന് രണ്ടര പവന്റെ മാലമോഷ്ടിച്ച് ഓടി രക്ഷപ്പെട്ടതായാണ് കേസ്. ഈ കേസ് ഇപ്പോള്‍ വിചാരണയിലാണ്.
ചന്തക്കുന്നിലെ വീട്ടില്‍ മോഷണം കഴിഞ്ഞ് പ്രതിയുടെ ഭാര്യ മോഷണം പോയ വീട്ടുകാരോട് മോഷണവിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. മോഷ്ടിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ച് പ്രതി ഗുണ്ടല്‍പേട്ടയിലും ഗൂഡല്ലൂരിലും ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു. ഇയാള്‍ ചന്തക്കുന്ന് മയ്യന്താനി റോഡിലെ വാടക വീട്ടിലാണ് ഇപ്പോള്‍ താമസം.
നിലമ്പൂര്‍ സി ഐ. പി അബ്ദുര്‍റഷീദിന്റെ നേതൃത്വത്തില്‍ വഴിക്കടവ് എസ് ഐ ജ്യോതീന്ദ്രകുമാര്‍, പ്രത്യേക അന്വേഷണ സംഘാംഗം എം അസൈനാര്‍, സി പി ഒ ജാബിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

---- facebook comment plugin here -----

Latest