Palakkad
പുളിക്ക് വില കുത്തനെ ഉയര്‍ന്നു; സംസ്‌കരണ യൂനിറ്റുകള്‍ പൂട്ടി
കോയയമ്പത്തൂര്‍: ദക്ഷിണേന്ത്യക്കാരുടെ സാമ്പാറും രസവും സ്വാദിഷ്ടമാക്കുന്ന പുളിയുടെവില കൂടി.— മരത്തില്‍നന്ന് കൊഴിഞ്ഞതും പറിച്ചെടുക്കുന്നതുമായ പുളിയുടെ സംസ്‌കരണച്ചെലവ് കൂടിയതാണ് മാര്‍ക്കറ്റില്‍ വിലയുയരാന്‍ കാരണം.
പുളിയുടെ ഉത്പാദനവും പതിവ് കണക്കില്‍നിന്ന് ആറ് ടണ്‍ കുറവാണെന്നും പറയുന്നു. ഇതോടെ ചില്ലറവിലയും മൊത്തവിലയും ഈവര്‍ഷം കുത്തനെ കൂടി.—ഫാമില്‍ പരുക്കന്‍പുളിയുടെ വില കഴിഞ്ഞവര്‍ഷം കിലോവിന് അഞ്ചുരൂപയായിരുന്നു. ഇന്ന് മാര്‍ക്കറ്റില്‍ കിലോ പത്തുരൂപയില്‍ക്കുറഞ്ഞ് കിട്ടാനില്ല.
സംസ്‌കരിച്ച പുളി കിലോവിന് മൊത്ത വിപണിയില്‍ 40രൂപ വിലയുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പത്തുരൂപ അധികമാണിത്.—തമിഴ്‌നാട്ടിലാണ് മുന്തിയയിനം പുളി ഉത്പാദനം നടക്കുന്നത്. ഒരു ജില്ലയില്‍ കുറഞ്ഞത് വര്‍ഷത്തില്‍ 200 ടണ്‍ പുളി സംസ്‌കരിച്ച് വില്‍പ്പനയ്ക്ക് വരുന്നു. ഈവര്‍ഷം നൂറുടണ്‍ വീതമായി ഉത്പാദനം കുറഞ്ഞു.—ഉത്പാദനം കുറഞ്ഞതിന് മുഖ്യ കാരണമായി പറയുന്നത് റോഡരികില്‍ തലയുയര്‍ത്തി നിന്നിരുന്ന പഴക്കംചെന്ന പുളിമരങ്ങള്‍ അപ്രത്യക്ഷമായതാണ്.
റോഡുവികസനത്തിന് പുളിമരങ്ങള്‍ മുറിച്ചുമാറ്റി. പുളിമരങ്ങള്‍ ഏറെയും വിറകായി മാറ്റുന്നതിന് കൈവശക്കാര്‍ വില്‍ക്കുന്നു.—റോഡോരങ്ങളില്‍ ഉണ്ടായിരുന്ന അഞ്ചുലക്ഷത്തോളം പുളിമരങ്ങളില്‍ മൂന്നു ലക്ഷവും മാറ്റിക്കഴിഞ്ഞു. റോഡ് വീതികൂട്ടാനും വിറകിന് ഉപയോഗിക്കാനുമാണ് പുളിമരംമുറി കാര്യമായി നടന്നതെന്ന് തമിഴക വ്യവസായികള്‍സംഘം സെക്രട്ടറി കെ എം രാമഗൗഡര്‍ പറയുന്നു.—
2005ല്‍ പുളിയുത്പാദനം കുറഞ്ഞുതുടങ്ങി. ചെന്നൈ, ബെംഗളൂരു നാലുവരി ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായുണ്ടായി പുളിമരം മുറിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തുടര്‍ച്ചയായ കാലവര്‍ഷച്ചതിയും പുളിയുടെവിള മോശമാക്കി. പുളി സംസ്‌കരിച്ചെടുക്കാന്‍ തൊഴിലാളികളെ കിട്ടാനും വിഷമമായിത്തീര്‍ന്നു. അതോടെ സംസ്‌കരണ ത്തൊഴിലാളികള്‍ക്ക് കൂടിയകൂലി നല്‍കേണ്ടതായി വന്നു.—
രണ്ടുവര്‍ഷം മുമ്പ് സംസ്‌കരണക്കൂലി നിത്യേന ഒരു തൊഴിലാളിക്ക് 50 രൂപയായിരുന്നു. ഇപ്പോഴത് 200 രൂപയായി. പുളിയുടെ തോട് മാറ്റുന്നത് സ്ത്രീകള്‍ക്ക് മുഷിപ്പന്‍ ജോലിയായി അനുഭവപ്പെട്ടു. പരുക്കന്‍പുളിയുടെ വരവ് കുറഞ്ഞതോടെ സംസ്‌കരണയൂണിറ്റുകള്‍ പലതും പൂട്ടി.