Connect with us

Kerala

വിനോദ സഞ്ചാരികള്‍ക്ക് ആവേശമായി ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ട് സര്‍വീസ് വരുന്നു

Published

|

Last Updated

തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ട് സര്‍വീസും വാട്ടര്‍ ടാക്‌സികളുമെത്തുന്നു. മിഷന്‍ 676ന്റെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ജലഗതാഗത മേഖലയില്‍ ഏര്‍പ്പെടുത്തുന്ന പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം ഈ മാസം 13ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറൈന്‍ ഡ്രൈവില്‍ നിര്‍വഹിക്കും.
മൂന്ന് ഹോപ്പ് ഓണ്‍ ഹോപ്പ് ബോട്ടുകളും മൂന്ന് വാട്ടര്‍ ടാക്‌സികളുമാണ് പ്രാരംഭ ഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക. രാജ്യത്തുതന്നെ ആദ്യമായാണ് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ട് സര്‍വീസും വാട്ടര്‍ ടാക്‌സികളുമെത്തുന്നത്. കേരളാ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് നിലവില്‍ ഇതിന്റെ ചുമതല. ഒരു വര്‍ഷത്തിനുശേഷം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനു കൈമാറാനാണ് തീരുമാനം.
മറൈന്‍ െ്രെഡവിലും മുസ്‌രിസിലുമായാണ് ആദ്യം സര്‍വീസ് ആരംഭിക്കുക. മറൈന്‍ െ്രെഡവ്, ബോള്‍ഗാട്ടി, വൈപ്പിന്‍, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ മേഖലകളെ ബന്ധിപ്പിച്ചുള്ള ഒരു സര്‍ക്കുലര്‍ ബോട്ട് സര്‍വീസാണ് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ട് സര്‍വീസ് കൊണ്ടുദ്ദേശിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച ബോട്ടുകളായിരിക്കും ഇവ. 2.83 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ടുകള്‍ക്ക് 25 യാത്രക്കാരേയും വാട്ടര്‍ ടാക്‌സിക്ക് ആറ് യാത്രക്കാരേയും വഹിക്കാന്‍ കഴിയും. പകല്‍ സമയങ്ങളില്‍ മാത്രമായിരിക്കും ഇവ സര്‍വീസ് നടത്തുക. രാവിലെ എട്ട് മതല്‍ വൈകിട്ട് അഞ്ച്‌വരെയാണ് സമയക്രമം. വിനോദ സഞ്ചാരികള്‍ക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് സ്ഥലങ്ങള്‍ കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഒറ്റ ടിക്കറ്റില്‍ മറൈന്‍ ഡ്രൈവ്, ബോള്‍ഗാട്ടി ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ യാത്ര ചെയ്യാന്‍ കഴിയും. ഒരു ദിവസം മുഴുവന്‍ ഈ ടിക്കറ്റ് ഉപയോഗിക്കാം. ഓരോ സ്ഥലങ്ങളിലും ഇറങ്ങി സമയം ചെലവഴിച്ചശേഷം സൗകര്യപൂര്‍വം മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ ഒറ്റ ടിക്കറ്റുപയോഗിച്ച് തന്നെ സാധിക്കും. വാട്ടര്‍ ടാക്‌സികള്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് ജലഗതാഗതം നടത്താനാണ് ഉപയോഗിക്കുക. കോള്‍ ടാസ്‌കി പോലെ ഫോണിലൂടെ ബന്ധപ്പെട്ടാല്‍ ഇവയുടെ സേവനം ലഭ്യമാകും. പൂര്‍ണമായി ശീതീകരിച്ച രണ്ട് വാട്ടര്‍ ടാക്‌സികളാണ് മറൈന്‍ െ്രെഡവില്‍ സര്‍വീസ് നടത്തുക. വിനോദ സഞ്ചാരികള്‍ക്ക് സമയം ലാഭിച്ചുകൊണ്ട് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും കൂടുതല്‍ സ്ഥലങ്ങള്‍ കാണുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും. 350 രൂപയാണ് നിരക്ക്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി പ്രഗത്ഭരായ ആറ് യുവ കലാകാരന്‍മാരെക്കൊണ്ടാണ് ബോട്ടിന്റെ സ്റ്റിക്കര്‍ മാതൃക ഒരുക്കിയിട്ടുള്ളത്. മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിരവധി മാതൃകകളില്‍ നിന്നും അനുയോജ്യമായത് തിരഞ്ഞെടുത്തത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണുന്നതിന് ജെട്ടികളില്‍ സൈക്കിളുകള്‍ സജ്ജീകരിക്കാനും വിനോദ സഞ്ചാര വകുപ്പ് പദ്ധതിയിടുന്നുണ്ട്.

Latest