Kozhikode
പ്രചാരണം മാത്രം ബാക്കിയായി; സുന്നിപക്ഷത്ത് നിന്ന് ആരും എത്തിയില്ല
കോഴിക്കോട്: സുന്നിപക്ഷത്ത് നിന്ന് പണ്ഡിതന്‍മാരുടെ ഒഴുക്കുണ്ടാകുമെന്ന് പ്രചാരണം നടത്തി സംഘടിപ്പിച്ച ചേളാരിവിഭാഗം പരിപാടിയില്‍ ഒരു പണ്ഡിതനും എത്തിയില്ല. കണ്ടത് പഴയ മുഖങ്ങളും കേട്ടത് പതിവ് തെറിപ്രസംഗവും മാത്രം. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ആദര്‍ശ വിശദീകരണ സമ്മേളനമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സുന്നിപക്ഷത്ത് നിന്ന് നിരവധി പണ്ഡിതന്‍മാര്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. സുന്നി പക്ഷത്ത് നിന്ന് പണ്ഡിതന്‍മാരേയും നേതാക്കന്‍മാരെയും രംഗത്തിറക്കുമെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് വരെ വിവരം നല്‍കിയിരുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും ചേളാരി സമസ്തയിലെ മുഴുവന്‍ നേതാക്കന്‍മാരെയും സുന്നിപണ്ഡിതന്‍മാരെയും നേതാക്കന്‍മാരെയും ആകര്‍ഷിക്കാനായി ഇവര്‍ രംഗത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ചില ചിത്രങ്ങളും പരിപാടിക്ക് കൊഴുപ്പ് കൂട്ടാനായി പുറത്തുവിട്ടിരുന്നു. ഇതെല്ലാം പരിപാടിക്ക് പ്രവര്‍ത്തകരെ സംഘടിപ്പിക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ യൂനിറ്റിലെ സാധാരണ മെമ്പര്‍ സ്ഥാനത്ത് നിന്നും നേരത്തെ പുറത്താക്കിയ ഒരു വ്യക്തിയെയാണ് സുന്നിപക്ഷത്തെ വലിയ നേതാവായി ഇവര്‍ സ്റ്റേജില്‍ അവതരിപ്പിച്ചത്. യൂനിറ്റ് ഭാരവാഹിത്വം പോലും വഹിച്ചിട്ടില്ലാത്ത ഇദ്ദേഹത്തെ തക്ബീര്‍ ചൊല്ലി ആദരിച്ചതല്ലാതെ മറ്റാരെയും പുതുതായി അവതരിപ്പിക്കാന്‍ ചേളാരിക്കാര്‍ക്കായിട്ടില്ല. സുന്നിസംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നേരത്തെ അധ്യാപകരായിരുന്ന രണ്ട് പേര്‍ക്കും സ്റ്റേജില്‍ ഇടം നല്‍കുകയുമുണ്ടായി . സുന്നിപക്ഷത്തെ വലിയ നേതാക്കളെ കാണാമെന്ന് പ്രചാരണം നടത്തി സംഘടിപ്പിച്ച പരിപാടിയില്‍ ഒരു യൂനിറ്റ് ഭാരവാഹിയെയെങ്കിലും സ്വന്തം പാളയത്തിലെത്തിക്കാന്‍ ചേളാരിക്കാര്‍ക്ക് സാധിച്ചില്ല. ഇതിന്റെ നിരാശ പലപ്പോഴും പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചപ്പോള്‍ നിരവധിയാളുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ സ്റ്റേജില്‍ എത്തുമെന്ന അറിയിപ്പ് പരിപാടി തീരും വരെ നല്‍കികൊണ്ടിരുന്നു.
സുന്നിപണ്ഡിതന്‍മാരെ ആക്ഷേപിച്ചും അധിക്ഷേപിച്ചും നടന്ന പരിപാടിയില്‍ മുസ്‌ലിംലീഗിനും റഹ്മത്തുല്ല ഖാസിമിക്കും മന്ത്രി ആര്യാടനുമൊക്കെ പരിഹാസവും വിമര്‍ശനവുമേറ്റു. സമുദായത്തിന്റെ വികാരത്തിനൊപ്പം നില്‍ക്കാത്ത എരപ്പാളികള്‍ എന്നാണ് യൂത്ത്‌ലീഗിനേയും എം എസ് എഫിനേയും പരാമര്‍ശിച്ചത്. തെറ്റിനായി മേസ്തിരി പണിയെടുക്കുന്നവന്‍ എന്നാണ് റഹ്മത്തുല്ല ഖാസിമിയെ കുറിച്ച് പരാമര്‍ശിച്ചത്. ക്ലിപ്പിംഗിനും ഫോണ്‍ ചോര്‍ത്തലിനുമെതിരെ ടൗണ്‍ഹാളില്‍ പരിപാടി സംഘടിപ്പിച്ചവര്‍ മുതലക്കുളം മൈതാനിയില്‍ ആളെ നിറക്കുമോ എന്ന വെല്ലുവിളിയും ഖാസിമിക്കെതിരെയുണ്ടായി. ശരീഅത്തിനെതിരെ നിലകൊണ്ട ആര്യാടന്‍ എല്ലാ കാലത്തും സമുദായത്തിനപ്പുറത്താണ് നിലകൊണ്ടതെന്ന് പറഞ്ഞ ചേളാരി നേതാക്കള്‍ സമീപകാലത്ത് നടന്ന കൊലപാതങ്ങളെ സ്വാഭാവിക മരണമായും കുടുംബ വഴക്കായും ന്യായീകരിക്കാനും ശ്രമം നടത്തി.