Connect with us

Kerala

ഉപമുഖ്യമന്ത്രി സ്ഥാനമുണ്ടെങ്കില്‍ അവകാശവാദമുന്നയിക്കും: ലീഗ്‌

Published

|

Last Updated

തിരുവനന്തപുരം: ഉപമുഖ്യമന്ത്രി പദം ഉണ്ടെങ്കില്‍ മുസ്‌ലിം ലീഗ് അവകാശവാദമുന്നയിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ചൊരു തീരുമാനം കോണ്‍ഗ്രസിലും ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ലെന്നും അതേകുറിച്ച് ചര്‍ച്ച വന്നാല്‍ പദവിക്ക് അവകാശവാദമുന്നയിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് സംബന്ധിച്ച് യു ഡി എഫില്‍ ചര്‍ച്ചയുണ്ടായിട്ടില്ലെന്നും ഒരു സങ്കല്‍പ്പത്തിന്റെ പേരില്‍ സംസാരിച്ച് വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിവാദത്തിന്റെ ആവശ്യം ഇല്ല. ഉപമുഖ്യമന്ത്രി സ്ഥാനം എന്ന പ്രശ്‌നം ഇല്ലെന്ന് കോണ്‍ഗ്രസിന്റെ നേതാക്കള്‍ തന്നെയാണ് വ്യക്തമാക്കിയത്. കോണ്‍ഗ്രസില്‍ തീരുമാനിച്ച് യു ഡി എഫില്‍ വരേണ്ട കാര്യമാണിത്. എന്തെങ്കിലും പറയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കാന്‍ ലീഗിന് കഴിയില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇ ടി പറഞ്ഞു.
കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച വിഷയത്തില്‍ തീരുമാനം കൈക്കൊളളുന്നതിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ തീരുമാനം ലീഗ് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് തെറ്റായ കാര്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ലീഗ് തെറ്റായ ഒരു സംഗതിയും നേടിയെടുത്തിട്ടില്ലെന്നും എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തുന്നതെന്നുമായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ മറുപടി.
എന്‍ എസ് എസിനെയും എസ് എന്‍ ഡി പിയെയും പിണക്കാന്‍ യു ഡി എഫ് തയ്യാറല്ല. അവര്‍ക്ക് അതൃപ്തി ഉണ്ടെങ്കില്‍ അതു പരിഹരിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും പത്രസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.