Connect with us

Editors Pick

വിങ്ങലായി സിയാദിന്റെ മരണം; സഊദി സ്പോൺസറുടെ സ്നേഹം കണ്ണു നനയിക്കുന്നു

തന്റെ മരണം വരെ, സിയാദിന് നൽകി കൊണ്ടിരുന്ന മാസ ശമ്പളം അദ്ദേഹത്തിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും അയച്ചുകൊടുക്കുമെന്നും സ്പോൺസറുടെ പ്രഖ്യാപനം

Published

|

Last Updated

സിയാദിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം സ്പോൺസർ തന്റെ വീട്ടിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ പുറത്ത് സ്ഥാപിച്ച ബോർഡ്. ഇൻസെറ്റിൽ മരിച്ച സിയാദ്.

റിയാദ് | സഊദി അറേബ്യയിൽ എ സി കംപ്രസർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണത്തിന് കീഴടങ്ങിയപ്പോൾ, ആ ഹൗസ് ഡ്രൈവറുടെ സ്പോൺസറായ സഊദി പൗരൻ്റെ വാത്സല്യം കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നനയിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36) ആണ് റിയാദ് എക്സിറ്റ് എട്ടിൽ ജോലി ചെയ്യുന്നതിനിടെ ദാരുണമായി മരിച്ചത്.

റിയാദിൽ ഏറെ നാളായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സിയാദ്. കഴിഞ്ഞ ദിവസമുണ്ടായ എ സി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ, സിയാദിന്റെ വേർപാട് സ്പോൺസറെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്.

ഒരു മകനെ നഷ്ടപ്പെട്ട പിതാവിനെപ്പോലെയായിരുന്നു ആ സൗദി പൗരൻ. പ്രായം മറന്ന് അദ്ദേഹം സിയാദിന്റെ ഖബറിടത്തിൽ ഇറങ്ങി സഹായിച്ചു. സംസ്കാര ചടങ്ങിലുടനീളം അദ്ദേഹത്തിന്റെ കണ്ണുകൾ കലങ്ങിയിരുന്നു. നെഞ്ചുരുകുന്ന ആ കാഴ്ച കണ്ടുനിന്നവരെയും സങ്കടത്തിലാഴ്ത്തി.

സംസ്കാര ചടങ്ങുകൾക്ക് ശേഷം വീട്ടിലെത്തിയ അദ്ദേഹം, സിയാദിന്റെ ഓർമ്മയ്ക്കായി വീട്ടിൽ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു. വീടിന് പുറത്ത് “എന്റെ ഡ്രൈവർ സിയാദ് മരണപ്പെട്ടു, അതിന്റെ അനുസ്മരണമാണ്” എന്ന് വ്യക്തമാക്കുന്ന ബോർഡും വെച്ചു. അറബികളും അല്ലാത്തവരുമായി നിരവധി പേർ അദ്ദേഹത്തെ ആശ്വസിപ്പിക്കാനെത്തി.

ഏറെ ഹൃദയസ്പർശിയായ ഒരു പ്രഖ്യാപനവും അദ്ദേഹം നടത്തി. “എന്റെ മരണം വരെ സിയാദിന് നൽകി കൊണ്ടിരുന്ന മാസ ശമ്പളം അവന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും അയച്ചുകൊടുക്കും” എന്ന് അദ്ദേഹം സിയാദിന്റെ കുടുംബത്തെ അറിയിച്ചു. ഈ ലോകത്ത് നന്മയുടെ ഉറവകൾ വറ്റുന്നില്ല എന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ആ സ്പോൺസറുടെ പ്രവൃത്തി. മനുഷ്യരിലെ നന്മയുടെയും സ്നേഹത്തിൻ്റെയും തെളിവായി ആ സൗദി പൗരൻ മാറി.

Latest