Connect with us

Kerala

ഐ പി എസ് തലപ്പത്ത് അഴിച്ചുപണി; യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടര്‍, ഐ ജി. അക്ബര്‍ ഗതാഗത കമ്മീഷണര്‍

ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്ന് എസ് ശ്രീജിത്തിനെ മാറ്റി. പോലീസ് ആസ്ഥാനത്തെ എ ഡി ജി പി ആയാണ് പുതിയ നിയമനം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ഐ പി എസ് തലപ്പത്ത് വീണ്ടും മാറ്റം. ബെവ്ക്കോ എം ഡിയായ എ ഡി ജി പി. യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ഐ ജി. എ അക്ബര്‍ പുതിയ ഗതാഗത കമ്മീഷണറാകും. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് യോഗേഷ് ഗുപ്തയുടെ നിയമനം.

ടി കെ വിനോദ് കുമാര്‍ വിരമിക്കുമ്പോള്‍ യോഗേഷ് ഗുപ്ത ഡി ജി പി തസ്തികയിലേക്ക് ഉയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, ബി എസ് എഫ് മേധാവി സ്ഥാനത്ത് നിന്ന് കേരള കേഡറിലേക്ക് ഡി ജി പി റാങ്കിലുള്ള നിധിന്‍ അഗര്‍വാള്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ യോഗേഷ് ഗുപ്തയുടെ ഡി ജി പിയായുള്ള സ്ഥാനക്കയറ്റം ഇപ്പോള്‍ ഉണ്ടാകില്ല.

യോഗേഷ് ഗുപ്തക്ക് പകരം ബെവ്ക്കോ എം ഡിയായി ഐ ജി. ഹര്‍ഷിത അട്ടല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്ക്കോയുടെ തലപ്പത്ത് ഒരു വനിതാ ഐ പി എസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്. ഗതാഗത കമ്മീഷണറെയും മാറ്റി. മന്ത്രി കെ ബി ഗണേഷ് കുമാറുമായി ഏറെ നാളായി അഭിപ്രായ ഭിന്നത തുടരുന്ന എ ഡി ജി പി. എസ് ശ്രീജിത്തിനെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയാണ് ഐ ജി. എ അക്ബറിന് ഗതാഗത കമ്മീഷണറുടെ പുതിയ ചുമതല നല്‍കിയിരിക്കുന്നത്.

ഐ ജി. സി എച്ച് നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐ ജിയാക്കി. തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജിയായി അജിതാ ബീഗത്തെ നിയമിച്ചു. കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജി. തോംസണ്‍ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂര്‍ റെയ്ഞ്ചിന്റെ ചുമതലയുമുണ്ടാകും. ഡി ഐ ജി. ജയനാഥിനെ പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം ഡിയായും നിയമിച്ചു.

 

---- facebook comment plugin here -----

Latest