Connect with us

International

ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ ഇറാൻ സമ്മതിച്ചുവെന്ന് യുഎസ്; യുറേനിയം സമ്പുഷ്ടീകരണത്തിൽ ഉറച്ചുനിൽക്കുമെന്ന് ഇറാൻ

ഇറാൻ തങ്ങളുടെ ബാധ്യതകൾ പൂർണ്ണമായി നിറവേറ്റുന്നതുവരെ ആഗോളതലത്തിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഫണ്ടുകളൊന്നും വിട്ടുനൽകില്ലെന്ന് യു എസ്

Published

|

Last Updated

 

വാഷിംഗ്ടൺ | ഇറാനും അമേരിക്കയും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രം രൂപപ്പെടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കരാറിലെ വ്യവസ്ഥകളെക്കുറിച്ച് ഇറാനും യുഎസും വ്യത്യസ്തമായ നിലപാടുകളാണ് പരസ്യമായി പങ്കുവെക്കുന്നത്.

യു എസുമായി ഉണ്ടാക്കിയ പ്രാഥമിക ധാരണയുടെ ഭാഗമായി ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കാനും ആണവ സാമഗ്രികൾ നശിപ്പിക്കാനും സമ്മതിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഈ കരാർ (performance-based deal) പ്രകാരം ഇറാൻ തങ്ങളുടെ ബാധ്യതകൾ പൂർണ്ണമായി നിറവേറ്റുന്നതുവരെ ആഗോളതലത്തിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഫണ്ടുകളൊന്നും വിട്ടുനൽകില്ലെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ യുദ്ധത്തെത്തുടർന്ന് തടസ്സപ്പെട്ട ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ ഇറാൻ സമ്മതിച്ചതായും യു എസ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നുണ്ട്.

എന്നാൽ ഈ വിഷയത്തിൽ തികച്ചും വിഭിന്നമായ നിലപാടാണ് ഇറാൻ ഔദ്യോഗികമായി പുറത്തുവിടുന്നത്. യു എസുമായി പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ 60 ദിവസത്തെ വിശദമായ ചർച്ചകൾ നടത്തുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന വ്യക്തമാക്കുന്നു. ഈ ചർച്ചകളിൽ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശവും തങ്ങൾ നിലവിൽ സമ്പുഷ്ടമാക്കി വെച്ചിരിക്കുന്ന ആണവ സാമഗ്രികൾ രാജ്യത്ത് തന്നെ നിലനിർത്തുന്ന കാര്യവും ശക്തമായി ഉന്നയിക്കുമെന്നും അന്തിമ കരാറിൽ ഇത് ഉൾപ്പെടുത്താൻ സമ്മർദ്ദം ചെലുത്തുമെന്നും ഇറാൻ വ്യക്തമാക്കുന്നു.

ഗസ്സ, ലബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും ഉപരോധങ്ങൾ നീക്കാനുമുള്ള ചർച്ചകൾക്കാണ് ഇറാൻ മുൻഗണന നൽകുന്നത്. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ 60 ദിവസത്തെ ഈ ചർച്ചാ കാലയളവിലാകും ഇരുപക്ഷവും വിലയിരുത്തുക. ഇരുകൂട്ടരും തമ്മിൽ വാദപ്രതിവാദങ്ങൾ തുടരുമ്പോഴും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Content Highlights:

A senior White House official claimed that Iran has agreed to dismantle its nuclear program and destroy related materials under a performance-based deal with the US. Conversely, Iranian state media reported that Tehran will hold 60 days of talks post-MoU, strongly insisting on its right to enrich and retain uranium.

Latest