Connect with us

Kerala

തൊഴിലില്ലായ്മയും പട്ടിണിയും തിരഞ്ഞെടുപ്പിന്റെ പ്രമേയമാവണം:എസ് എസ് എഫ്

മതിയായ വേതനം ലഭിക്കാതെ ദാരിദ്രാവസ്ഥയില്‍ കഴിയുന്നവരില്‍ 86% പേരും യുവാക്കളാണ് എന്നതും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തൊഴിലില്ലായ്മയില്‍ വര്‍ധനവാണ് ഉണ്ടായത് എന്നതും നിരാശപ്പെടുത്തുന്ന കണക്കുകളാണ്.

Published

|

Last Updated

എടപ്പാള്‍ | രൂക്ഷമാവുന്ന തൊഴിലില്ലായ്മ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാകണമെന്ന് എസ് എസ് എഫ്. സാമുദായികവും മതപരവുമായ വൈകാരികതയെ കത്തിച്ചു നിര്‍ത്തി വര്‍ഗീയതയും വിഭാഗീയതയും ഉയര്‍ത്തി തിരെഞ്ഞെടുപ്പിനെ നേരിടാമെന്ന സ്ഥിതിവിശേഷം ജനാധിപത്യ മൂല്യങ്ങളെ കുഴിച്ചുമൂടും.

ജനസംഖ്യയില്‍ യുവാക്കളുടെ എണ്ണം മറ്റേത് രാജ്യങ്ങളേക്കാളും അനുകൂലമാണ് ഇന്ത്യയില്‍. ഈ മാനവ വിഭവശേഷിയെ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ പോളിസികള്‍ ഭരണകര്‍ത്താക്കള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.രാജ്യത്തെ അഭ്യസ്ഥവിദ്യരായ യുവാക്കളില്‍ ബഹുഭൂരിപക്ഷവും തൊഴില്‍ രഹിതരോ അണ്ടര്‍ എംപ്ലോയ്‌ഡോ ആണ് എന്നാണ് കണക്കുകള്‍.

മതിയായ വേതനം ലഭിക്കാതെ ദാരിദ്രാവസ്ഥയില്‍ കഴിയുന്നവരില്‍ 86% പേരും യുവാക്കളാണ് എന്നതും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തൊഴിലില്ലായ്മയില്‍ വര്‍ധനവാണ് ഉണ്ടായത് എന്നതും നിരാശപ്പെടുത്തുന്ന കണക്കുകളാണ്. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി യുവാക്കള്‍ക്ക് രാജ്യം വിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും വഴുതി മാറി വര്‍ഗീയതയും മതദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തെ പിറകോട്ടടിപ്പിക്കുമെന്നും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സ്റ്റുഡന്‍സ് ഇസ്ലാമിക് സെന്‍സോറിയത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

സൂഫിസം മുഖ്യ പ്രമേയമായി നടക്കുന്ന സെന്‍സോറിയത്തില്‍ വിവിധ ദഅ്വാ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 വിദ്യാര്‍ത്ഥികളാണ് പ്രതിനിധികള്‍.പന്താവൂര്‍ ഇര്‍ഷാദില്‍ നടക്കുന്ന സെന്‍സോറിയം നാളെ് സമാപിക്കും.

സമസ്ഥ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ നാളെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

 

Latest