Connect with us

counting

ത്രിപുരയിലും നാഗാലാന്‍ഡിലും ബി ജെ പി സഖ്യം മുന്നിൽ; മേഘാലയയില്‍ എന്‍ പി പി

ത്രിപുരയില്‍ സി പി എം- കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്.

Published

|

Last Updated

അഗർത്തല/ ഷില്ലോംഗ്/ ഇംഫാൽ | ത്രിപുരയിലും നാഗാലാന്‍ഡിലും ഭരണം ഉറപ്പിച്ച് ബി ജെ പി സഖ്യം. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ത്രിപുരയില്‍ ബി ജെ പി 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. സഖ്യത്തിന്റെ ഭാഗമായ ഐ പി എഫ് ടി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. സി പി എം- കോണ്‍ഗ്രസ് സഖ്യം 15 സീറ്റുകളിലും തിപ്ര മോത്ത പാര്‍ട്ടി 11 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു.

നാഗാലാന്‍ഡില്‍ എന്‍ ഡി പി പി 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബി ജെ പി 14 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നു. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവ്‌ലെ) രണ്ട് സീറ്റുകളില്‍ ജയിച്ചു. മേഘാലയയില്‍ എന്‍ പി പി 23 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. തൃണമൂലും ബി ജെ പിയും അഞ്ച് വീതവും യു ഡി പി ഒമ്പതും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണിയത്. 8.15ഓടെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു. ഉച്ചയോടെ ഏകദേശ ഫലം ലഭ്യമാകും. 60 സീറ്റുകളുള്ള ത്രിപുരയിൽ സി പി എമ്മും കോൺഗ്രസും സഖ്യമായാണ് മത്സരിക്കുന്നത്. നാഗാലാൻഡിൽ അകുലുതോ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മേഘാലയയിൽ സൊഹിയോംഗ് മണ്ഡലത്തിലെ സ്ഥാനാർഥി മരിച്ച സാഹചര്യത്തിൽ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു.

ത്രിപുരയില്‍ സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും സഖ്യമാണ് മത്സരിച്ചത്. ഭരണകക്ഷികളായ ബി ജെ പിയും ഐ പി എഫ് ടിയുമാണ് മത്സരിച്ചത്. അതേസമയം, ഗോത്രവിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമാക്കി രാജകുടുംബാംഗം പ്രദ്യോത് ദേബ് ബര്‍മയുടെ തിപ്ര മോത്ത പാര്‍ട്ടിയും മത്സരിച്ചു. തിപ്ര കിംഗ് മേക്കറാകുമെന്നാണ് വിശ്വസിക്കുന്നത്. ഭാഗ്യ പരീക്ഷണവുമായി തൃണമൂൽ കോൺഗ്രസും മത്സരിച്ചിട്ടുണ്ട്.

 

മേഘാലയയില്‍ 57 സീറ്റുകളിലും ഒറ്റക്കാണ് ബി ജെ പി മത്സരിച്ചത്. മുഖ്യമന്ത്രി കൊണാര്‍ഡ് സാംഗ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി)ക്കൊപ്പമാണ് ബി ജെ പിയുണ്ടായിരുന്നതെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം വിട്ടു. നാഗാലാന്‍ഡില്‍ 60 സീറ്റുകളിലും ഒരു പ്രതിപക്ഷ പാര്‍ട്ടിയും മത്സരിച്ചിട്ടില്ല. നിയമസഭയില്‍ സാന്നിധ്യമുള്ള എല്ലാ പാര്‍ട്ടികളും നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗസ്സീവ് പാര്‍ട്ടി (എന്‍ ഡി പി പി) നേതൃത്വം നല്‍കുന്ന സഖ്യത്തെയാണ് പിന്തുണക്കുന്നത്. ബി ജെ പിയും എന്‍ ഡി പി പിക്കൊപ്പം മത്സരിച്ചു.

Latest