Connect with us

Kerala

കോടതി നിര്‍ദ്ദേശമുണ്ട്; ക്ഷേത്രപരിസരത്ത് ആര്‍ എസ് എസ് ശാഖ അനുവദിക്കില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ആര്‍ എസ് എസ് ശാഖകള്‍ കണ്ടെത്താന്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

Published

|

Last Updated

പത്തനംതിട്ട |  ക്ഷേത്രപരിസരത്ത് ആര്‍ എസ് എസ് ശാഖ അനുവദിക്കരുതെന്ന് കോടതി നിര്‍ദേശമുണ്ടെന്നും ഇത് പാലിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദര്‍ശനം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. കോടതി നിര്‍ദ്ദേശാനുസരണമാണ് ബോര്‍ഡ് നടപടി സ്വീകരിച്ചത്. ക്ഷേത്ര പരിസരങ്ങള്‍ ശാന്തമായിരിക്കണം. അവിടെ കായിക പരിശീലനമോ ആയുധ പരിശീലനമോ പാടില്ലെന്നും കെ അനന്തഗോപന്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസിന്റെയും തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കപ്പെടാതിരുന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത് .ഹൈക്കോടതി വിധി പാലിക്കാതെ ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള തീവ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന സംഘടനകള്‍ ക്ഷേത്രഭൂമിയില്‍ അതിക്രമിച്ച് കയറുന്നുണ്ട്. ആയുധ പരിശീലനം ഉള്‍പ്പെടെ ക്ഷേത്ര ഭൂമിയില്‍ നടത്തുന്നുവെന്നുമാണ് ദേവസ്വം കമ്മീഷണറുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കര്‍ശന നിലപാടുമായി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടാകരുതെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിച്ചു. സര്‍ക്കുലര്‍ അനുശാസിക്കുന്ന കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി നടപടിയെടുക്കണം. ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലാത്ത ബോര്‍ഡുകള്‍ നീക്കം ചെയ്യണം. ആര്‍ എസ് എസ് ശാഖകള്‍ കണ്ടെത്താന്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

ബോര്‍ഡിനെതിരെ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലോ പേരിലോ ക്ഷേത്രഭൂമിയില്‍ ഉപദേശകസമിതികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചതായി ദേവസ്വം കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.