Connect with us

National

വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോയി ക്രൂരമായി മര്‍ദിച്ചു, മുഖത്ത് മൂത്രമൊഴിച്ചു; യുപിയില്‍ 3 പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുഖത്ത് മൂത്രമൊഴിച്ച് ഒരു സംഘം യുവാക്കള്‍. ബന്ധു വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു അതിക്രമം. യുവാക്കള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നവംബര്‍ 13 നാണ് സംഭവം.

യുവാക്കള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെയും മുഖത്ത് മൂത്രമൊഴിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആദ്യത്തെ വീഡിയോയില്‍ പ്രതികളില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയുടെ തലയിലും മുതുകിലും ആവര്‍ത്തിച്ച് അടിക്കുന്നതാണുള്ളത്. വേറെ ചിലര്‍ കുട്ടിക്ക് ചുറ്റും നില്‍ക്കുന്നതും, വിദ്യാര്‍ത്ഥി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

വിദ്യാര്‍ത്ഥിയുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് രണ്ടാമത്തെ വീഡിയോയിലുള്ളത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുവീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന മകനെ ചിലര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്നും മകന്‍ രാത്രി വൈകിയും വീട്ടില്‍ എത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പിറ്റേന്ന് രാവിലെ മകന്‍ വീട്ടിലെത്തി സംഭവം വിവരിക്കുകയുമായിരുന്നുവെന്നും പിതാവ് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അതേസമയം, ആദ്യം കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പിതാവ് പറഞ്ഞു. സംഭവം നടന്ന് നാലാം ദിവസമാണ് പോലീസ് കേസെടുത്തതെന്ന് പിതാവ് ആരോപിച്ചു.

 

 

 

Latest