Connect with us

Kerala

കെ എസ് ആര്‍ ടി സി പണിമുടക്ക് ഇന്നും തുടരുന്നു; പെരുവഴിയിലായി യാത്രക്കാര്‍

സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍

Published

|

Last Updated

തിരുവനന്തപുരം | ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് സമരം രണ്ടാം ദിവസമായ ഇന്നും തുടരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. എറണാകുളത്ത് സമരം പൂര്‍ണമാണ്.തിരുവനന്തപുരത്ത് നാലിലൊന്ന് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. പാലക്കാട് നിന്നും ഒരു സര്‍വീസും നടത്തിയില്ല. കോഴിക്കോട്ട് ഒരു സര്‍വീസ് മാത്രമാണ് നടത്തിയത്. സിഐടിയു ഉള്‍പ്പടെ ഒരു സംഘടനയിലെയും ജീവനക്കാര്‍ ജോലിക്കെത്തിയില്ല.

 

തൊഴിലാളികളോട് സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യൂനിയനുകള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ജോലിക്കെത്തുന്നവരെ ഉപയോഗിച്ച് പരമാവധി സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്.

പരമാവധി സര്‍വീസുകള്‍ നടത്താന്‍ യൂണിറ്റ് ഓഫീസര്‍മാരോട് സിഎംഡി നിര്‍ദേശിച്ചു. സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസുകള്‍ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുന്‍കൂട്ടി നിയോഗിക്കണമെന്നുമാണ് നിര്‍ദ്ദേശം.

വാരാന്ത്യ ദിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രക്കാര്‍ തിരികെ വീട്ടില്‍ എത്തേണ്ടതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സര്‍വീസുകള്‍ നടത്തും. ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി ട്രിപ്പുകള്‍ ഓടിക്കും. ആവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വീസുകള്‍, ഒറ്റപ്പെട്ട സര്‍വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വീസുകള്‍ എന്നിങ്ങനെ അയക്കുന്നതിനും റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള സര്‍വീസുകള്‍ എന്നിവ നടത്തുകയും ചെയ്യും.