Connect with us

Kerala

രാജാംപാറ വനാതിര്‍ത്തിയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ നിയന്ത്രണ വിധേയമായില്ല; മൃഗങ്ങള്‍ കാടിറങ്ങി

ജനവാസമേഖലയോടു ചേര്‍ന്ന ഭാഗത്തുവരെ തീ പടര്‍ന്നിരുന്നു

Published

|

Last Updated

പത്തനംതിട്ട |  റാന്നി വനം ഡിവിഷനിലെ രാജാംപാറ വനാതിര്‍ത്തിയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ നിയന്ത്രണ വിധേയമായില്ല. കോട്ടമണ്‍പാറ, അള്ളുങ്കല്‍ ഭാഗത്തേക്കും തീ പടര്‍ന്നിരിക്കുകയാണ്. ശനിയാഴ്ച രാത്രിയോടെയാണ് തീ പടര്‍ന്നത്. അള്ളുങ്കല്‍ വനമേഖലയിലാണ് ശനിയാഴ്ച തീ കണ്ടത്. രണ്ടുദിവസങ്ങള്‍ക്കു മുമ്പേ ഈ ഭാഗത്തു പുക ഉയരുന്നുണ്ടായിരുന്നെന്ന് വനസംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഏക്കര്‍ കണക്കിന് കാടുകള്‍ കത്തിനശിച്ചു. ഇന്നലെ തീ കൂടുതലായി വ്യാപിച്ചിട്ടില്ലെന്നാണ് വനപാലകര്‍ പറയുന്നത്. അടിക്കാടുകളില്‍ പടര്‍ന്ന തീയില്‍ പലയിടത്തും വന്‍മരങ്ങള്‍ കടപുഴകാനും ഇടയായിട്ടുണ്ട്.

ജനവാസമേഖലയോടു ചേര്‍ന്ന ഭാഗത്തുവരെ തീ പടര്‍ന്നിരുന്നു. ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനായി പ്രദേശവാസികള്‍ മുന്‍കരുതലുകളെടുത്തിട്ടുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുള്ള വന്‍ മരങ്ങളുടെ ചുവട് കത്തിയിട്ടുണ്ട്. തേക്ക്, കടമരം, വെണ്‍തേക്ക് തുടങ്ങിയ മരങ്ങളുടെ ചുവടുകള്‍ പലയിടത്തും കത്തി ദ്രവിച്ച നിലയിലാണ്. ഉള്‍ക്കാടുകളില്‍ മരങ്ങള്‍ കൂടുതലായി നശിച്ചതായാണ് വിവരം. മരങ്ങള്‍ അപകടാവസ്ഥയിലായതോടെ കാടിനുള്ളില്‍ പരിശോധനയും സാധ്യമല്ലാതായിരിക്കുകയാണ്. ഉള്‍ക്കാടുകളിലേക്ക് തീ പടരാതിരിക്കാന്‍ വനംവകുപ്പിനും നടപടി സ്വീകരിക്കാനാകുന്നില്ല. പകല്‍ നീറിപ്പുകയുന്ന തീ രാത്രിയാകുന്നതോടെയാണ് വ്യാപിക്കുന്നത്.

മൃഗങ്ങള്‍ കാടിറങ്ങി
വനത്തിനുള്ളില്‍ തീ വ്യാപകമായതോടെ മൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങി. ജനവാസ മേഖലയിലേക്ക് എത്തിയ ഇവ കൃഷിയിടങ്ങളിലും മറ്റും നാശം വിതച്ചു. കേഴ, മ്ലാവ്, കുരങ്ങ്, മലയണ്ണാന്‍, ഉടുമ്പ് തുടങ്ങിയവയാണ് കൂടുതലായി കാടു വിട്ടിറങ്ങിയിരിക്കുന്നത്. ആന, കാട്ടുപോത്ത്, പുലി, കടുവ തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യവുമുള്ള വനമേഖലയാണിത്. വരള്‍ച്ചയേ തുടര്‍ന്ന് കാടിനുള്ളില്‍ വെള്ളവും ഭക്ഷണവും കിട്ടാതായതോടെ മാസങ്ങള്‍ക്കു മുന്പ് മൃഗങ്ങള്‍ കാടിറങ്ങി തുടങ്ങിയിരുന്നു. കാട്ടു തീ വ്യാപകമായതോടെ ഇവ കൂടുതലായി പുറത്തേക്ക് എത്തുന്നത് ജനവാസ മേഖലകളില്‍ ഭീഷണിയാകും.

ഫയര്‍ലൈന്‍ തെളിച്ച് വനപാലകര്‍
കാട്ടുതീ വ്യാപകമാകാതിരിക്കാന്‍ ജനവാസ മേഖലകളിലേക്കും വനാതിര്‍ത്തികളിലും ഫയര്‍ലൈന്‍ തെളിക്കുന്ന ജോലികള്‍ കാര്യക്ഷമമാക്കി. സാധാരണനിലയില്‍ വേനല്‍ ആരംഭിക്കുന്നതിനു മുന്പേ ഫയര്‍ലൈന്‍ തെളിക്കാറുള്ളതാണ്. ഇത്തവണ ഇതുണ്ടായില്ല. വനപാലകരും വനസംരക്ഷണസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് അള്ളുങ്കല്‍ വനാതിര്‍ത്തിയിലാണ് ഫയര്‍ലൈന്‍ തെളിക്കുന്നത്. ഏറെക്കാലത്തിനുശേഷമാണ് റാന്നി വനം ഡിവിഷനില്‍ ഇത്രയും ശക്തമായ തീ പിടിത്തമെന്ന് പറയുന്നു.

Latest