Connect with us

Uniform Minimum Marriageable Age of Girls

വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ തിങ്കളാഴ്ച അവതരിപ്പിച്ചേക്കില്ല

അതേസമയം, ബില്ലിനെക്കുറിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ തിങ്കളാഴ്ച അവതരിപ്പിച്ചേക്കില്ല. പാര്‍ലിമെന്റിന്റെ നാളെത്തെ അജന്‍ഡയില്‍ ബില്‍ അവതരണം ഉള്‍പ്പെടുത്തിയിട്ടില്ല.

നേരത്തെ തിങ്കളാഴ്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, തിങ്കളാഴ്ചത്തെ ഇരുസഭകളുടേയും അജന്‍ഡയില്‍ ഈ ബില്‍ അവതരണം ഇല്ല. നിലവില്‍ അജന്‍ഡയില്‍ ഇല്ലെങ്കിലും രാവിലെ അധിക അജന്‍ഡയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന് ബില്‍ അവതരിപ്പിക്കാന്‍ സാധിക്കും. കേന്ദ്ര മന്ത്രിസഭ ബില്ലിന് അനുമതി നല്‍കിയതിന് പിന്നാലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സഹചര്യത്തില്‍ ബില്ലിന് അനുമതി നല്‍കിയെങ്കിലും എപ്പോള്‍ അവതരിപ്പിക്കും എന്നകാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

അതേസമയം, ബില്ലിനെക്കുറിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. ബില്‍ പരിഗണനക്ക് വന്നാല്‍ ഏത് നിലപാട് സ്വീകരിക്കണം എന്ന് ഇനിയും തീരുമാനമായിട്ടില്ല. മുസ്ലിം ലീഗും സി പി ഐ എമ്മിന്റെ വനിതാ ബഹുജന സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും സി പി ഐ എമ്മും പരസ്യമായി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നീക്കം ദുരുദ്ദേശത്തോടുകൂടിയാണെന്ന് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇതോടെ കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തേക്കും എന്നാണ് സൂചനയുണ്ടായിരുന്നുത്. എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം വിവാഹപ്രായം 21 ആക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ബില്‍ അവതരിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനൊപ്പം തന്നെ ബില്ലിനെ സംബന്ധിച്ച് എന്ത് നിലപാടെടുക്കണം എന്ന് പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിലും ആശയക്കുഴപ്പം തുടരുകയാണ്.

Latest