Travelogue
ജാവയിലെ തങ്ങൾ താവഴികൾ
ഉസ്ബകിസ്ഥാനിലെ സമർഖന്ദാണ് ജാവയിലെ ഒമ്പത് വിശുദ്ധരുടെ പൂർവഗാമികളുടെ നാട്. അവരിലൂടെയാണ് ഇവിടേക്ക് ദീനീപ്രഭ എത്തിയത്. പിൽക്കാലത്ത് വന്ന ഹള്റമികൾ ആ ദീപശിഖ ഏറ്റുവാങ്ങി കൂടുതൽ ആളുകളിലേക്ക് പകർന്നു നൽകി.

സയ്യിദ് മുഹമ്മദ് ബ്നു അഹ്മദ് അൽമുഹ്ളാർ ആണ് സുരബായ സാദാത് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന മറ്റൊരു പ്രഗത്ഭ വ്യക്തിത്വം. പണ്ഡിതൻ, പ്രഭാഷകൻ, സാഹിത്യകാരൻ, സാമൂഹിക പരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. ജനനം ഹിജ്‌റ 1280 റജബ് മാസത്തിൽ ഹള്റമൗത്തിലെ അൽജുബൈലിൽ. പിതാവ് അഹ്മദ് ബ്ൻ മുഹമ്മദ് അൽമുഹ്ളാർ.
പിതാവിന് കീഴിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് തരീമിൽ വിവിധ ഗുരുനാഥന്മാർക്ക് കീഴിൽ വിദ്യ അഭ്യസിച്ചു. സിംഗപ്പൂർ, ഇന്തോനേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു.
ഹൈദറാബാദായിരുന്നു ഇന്ത്യയിലെ സന്ദർശന കേന്ദ്രം. യമനീ സുൽത്താന്റെ ഔദ്യോഗിക പ്രതിനിധിയായായിരുന്നു വരവ്. ഗംഭീര സ്വീകരണമാണ് അവിടെ ലഭിച്ചത്.
ശേഷം ജാവയിലേക്ക്. അവിടെ വെച്ചാണ് ഹബീബ് മുഹമ്മദ് ബ്ൻ അൽ ഹബ്ശിയുമായി സംഗമിക്കുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. ആ ബന്ധം നാൾക്കുനാൾ സുദൃഢമായി. ശിഷ്യന്റെ മികവിൽ സംതൃപ്തനായ ഗുരു മകളെ വിവാഹം ചെയ്തു കൊടുത്തു. ഏവരെയും ആകർഷിക്കുന്ന രീതിയിലായിരുന്നു ഹബീബ് മുഹമ്മദ് മുഹ്ളാറിന്റെ പ്രബോധന പ്രവർത്തനങ്ങൾ. ജനകീയനായ ഒരു ആത്മീയ നേതാവായി അത് മുഹ്ളാർ തങ്ങളെ മാറ്റി. 1344 (1926) ശവ്വാൽ 21നായിരുന്നു വിയോഗം.
ഹബീബ് ഹസൻ ബ്ൻ ഉമർ അൽ ഹബ്ശിയാണ് മൂന്നാമത്തെ മഹാൻ. അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. കൂടാതെ മറ്റനേകം തങ്ങന്മാരും ഇവിടെ അടക്കപ്പെട്ടിട്ടുണ്ട്. അവരുടെ പേരുകൾ ഉൾപ്പെടുന്ന ലിസ്റ്റും ശ്രദ്ധയിൽ പെട്ടു. അതിനിടയിലാണ് മഖാമിൽ ഒരു കവിത കാണുന്നത്. ഇന്തോനേഷ്യൻ ജനത സിയാറത് വേളയിൽ ചൊല്ലുന്ന ബൈതാണിത്. പന്ത്രണ്ട് വരികൾ മാത്രമുള്ള ഈ പദ്യം ചൊല്ലിയപ്പോൾ കൈവന്ന ആത്മീയാനുഭൂതി ചെറുതല്ല. സലാമുല്ലാഹി യാ സാദ എന്ന് തുടങ്ങുന്ന ഈ വരികൾപ്രാദേശിക ജനതയുടെ സിയാറത്തിനോടുള്ള അഭിനിവേശം വ്യക്തമാക്കുന്നതാണ്.
അതിലേറെ സന്തോഷം തോന്നിയ മറ്റൊരു കാര്യം ഇന്ത്യാ ഇന്തോനേഷ്യൻ ബന്ധത്തിന്റെ ബാക്കിപത്രങ്ങളായി അവശേഷിക്കുന്ന ഫോട്ടോകളായിരുന്നു. അധികകാലമായിട്ടില്ലല്ലോ മുകളിൽ പരാമർശിക്കപ്പെട്ട മഹാന്മാരുടെ വിയോഗത്തിന്. അവരുടെ ഫോട്ടോകൾ ഉണ്ടാവുക സ്വാഭാവികം. നമ്മുടെ മുൻഗാമികളുടെത് പോലുണ്ട്. പല തങ്ങൾ കുടുംബത്തിലും സൂക്ഷിച്ചു വെച്ച ചിത്രങ്ങൾ ഓർമവന്നു. സമാന ചേലും ഭാവവും. വിവിധ രാജ്യങ്ങളിലേക്ക് പടർന്ന പ്രവാചക പരമ്പരയുടെ പ്രതിനിധാനങ്ങൾ. അങ്ങനെയുള്ള വംശാവലികളിലെ കണ്ണികളായിരുന്നല്ലോ കേരളത്തിലേക്കും വന്നത്.
തങ്ങന്മാരല്ലാത്തവരും അപ്രകാരം കുടിയേറിയവരിലുണ്ട്. സമസ്ത പ്രസിഡന്റായയിരുന്ന നൂറുൽ ഉലമ എം എ ഉസ്താദിന്റെ പിതാവും പിതൃ സഹോദരന്മാരും ജാവ കേന്ദ്രീകരിച്ച് വ്യാപാരം നടത്തിയിരുന്നവരായിരുന്നു. ഉസ്താദിന്റെ കുടുംബത്തിൽപ്പെട്ട ചിലർ നിര്യാതരായതും ഇവിടെയാണ്. അത്തരം കാര്യങ്ങൾ സംസാരിച്ചും ചർച്ച ചെയ്തും നിൽക്കുന്നതിനിടയിലാണ് ഒരു സംഘം യുവപണ്ഡിതരുടെ ആഗമനം. യമനികളാണ്. പരസ്പരം പരിചയപ്പെട്ടു. എല്ലാവരും തങ്ങന്മാർ.
വിവിധ പരമ്പരയിലുള്ളവരാണ്. ബാഫഖി, മുഹ്ളാർ, കാഫ്, ഹബ്ശി ഖബീലകളിൽ പെട്ടവർ. ചരിത്രത്തിന്റെ ആവർത്തനമെന്നു പറയാം. നൂറ്റാണ്ടുകൾക്കു മുമ്പ് തിരമാലകൾ താണ്ടി ദേശാതിർത്തികൾ ഭേദിച്ച സ്വൂഫീവര്യന്മാരുടെ പിൻഗാമികൾ അവരുടെ കർമഭൂമിയിൽ കണ്ടുമുട്ടിയിരിക്കുന്നു.
ഉസ്ബകിസ്ഥാനിലെ സമർഖന്ദാണ് ജാവയിലെ ഒമ്പത് വിശുദ്ധരുടെ പൂർവഗാമികളുടെ നാട്. അവരിലൂടെയാണ് ഇവിടേക്ക് ദീനീപ്രഭ എത്തിയത്. പിൽക്കാലത്ത് വന്ന ഹള്റമികൾ ആ ദീപശിഖ ഏറ്റുവാങ്ങി കൂടുതൽ ആളുകളിലേക്ക് പകർന്നു നൽകി. ഇന്തോനേഷ്യ എന്ന മുസ്‌ലിം ഭൂരിപക്ഷ രാജ്യത്തിന്റെ സമ്പന്നമായ നാൾവഴികൾ. അവ കണ്ടും അനുഭവിച്ചും അടുത്ത കേന്ദ്രം ലക്ഷ്യമാക്കി ഞങ്ങൾ തിരികെ നടന്നു.