Connect with us

Kerala

മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തു; പിതാവിനെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി വേലപ്പനാണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെ (43) പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

ഇടുക്കി | പിതാവിനെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഇടുക്കി ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂര്‍ സ്വദേശി വേലപ്പനാണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെ (43) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തതിനാണ് വേലപ്പനെ രാജേഷ് കല്ലുകൊണ്ട് തലക്കടിച്ചത്.

പൂപ്പാറയിലാണ് രാജേഷ് താമസിക്കുന്നത്. നാലു ദിവസം മുമ്പ് ഇയാള്‍ സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതിനായി എത്തിയിരുന്നു. സഹോദരന്റെ വീട്ടിലാണ് വേലപ്പന്‍ താമസിക്കുന്നത്. സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജേഷ് വേലപ്പനുമായി വഴക്കിടുകയും ഇത് കൈയാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. ഇതിനിടെ രാജേഷ് കല്ല് ഉപയോഗിച്ച് വേലപ്പന്റെ തലക്കടിച്ചു. വേലപ്പന്‍ ബോധരഹിതനായി നിലത്തു വീണതോടെ, വീട്ടിലുണ്ടായിരുന്ന ഭാര്യ അമ്മിണിയും മൂത്തമകന്‍ രാജീവിന്റെ ഭാര്യയും മറ്റൊരു ബന്ധുവും ബഹളംവെച്ചു. അയല്‍ക്കാര്‍ ഓടിയെത്തി വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും രാജേഷ് സമ്മതിച്ചില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ജോണ്‍സന്‍ കരിമണ്ണൂര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് രാജേഷിനെ കീഴ്പ്പെടുത്തി വേലപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

വേലപ്പനെ ഉടനെ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി ഡോക്ടര്‍ തന്നെ 108 ആംബുലന്‍സ് വിളിച്ച് വരുത്തുകയും ചെയ്തു. എന്നാല്‍ ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് എത്തിയില്ലെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാവുകയും ഇതിനിടെ വേലപ്പന്‍ മരണപ്പെടുകയുമായിരുന്നു.

 

Latest