International
സോഷ്യലിസ്റ്റ് നേതാവ് അന്റോണിയോ ജോസ് സെഗുറോയോ പുതിയ പോർചുഗൽ പ്രസിഡന്റ്
വലതുപക്ഷ സ്ഥാനാര്‍ഥിയായ ചേഗ പാര്‍ട്ടിയുടെ ആന്‍ഡ്രേ വെഞ്ചുറയെ 34 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സെഗുറോയോ പരാജയപ്പെടുത്തിയത്.
ലിസ്ബണ്‍ | സോഷ്യലിസ്റ്റ് നേതാവ് അന്റോണിയോ ജോസ് സെഗുറോയോ പോര്‍ച്ചുഗലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വലതുപക്ഷ സ്ഥാനാര്‍ഥിയായ ചേഗ പാര്‍ട്ടിയുടെ ആന്‍ഡ്രേ വെഞ്ചുറയെ 34 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സെഗുറോയോ പരാജയപ്പെടുത്തിയത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 66.8 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം വിജയം സ്വന്തമാക്കിയത്. നാല് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.
പോര്‍ച്ചുഗലിന്റെ ഭരണഘടനാപരമായ സംവിധാനത്തില്‍ പ്രസിഡന്റിന് ദൈനംദിന ഭരണത്തില്‍ നേരിട്ടുള്ള പങ്കില്ലെങ്കിലും നിര്‍ണായകമായ ചില പ്രത്യേക അധികാരങ്ങള്‍ അവര്‍ക്കുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടാനും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമുള്ള അധികാരം പ്രധാനമായവയില്‍പ്പെടുന്നു. ചില നിയമങ്ങള്‍ക്ക് വീറ്റോ ചെയ്യാനുള്ള അധികാരവും പ്രസിഡന്റിനുണ്ട്. രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രധാനമന്ത്രിയാണു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, ചേഗ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ ആന്‍ഡ്രേ വെഞ്ചുറയ്ക്ക് കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗല്‍ പാര്‍ലമെന്റിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ചേഗ ഉയര്‍ന്നിരുന്നു. വെറും ആറു വര്‍ഷം മുമ്പ് രൂപീകരിച്ച പാര്‍ട്ടിക്ക് ഇത്രയും വലിയ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചത് രാജ്യത്തെ രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയാവുകയാണ്.





