Connect with us

National

ഡൽഹിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊല; കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു

കൊലപാതകത്തിൽ കലാശിച്ചത് ലൈവ് ഇൻ റിലേഷൻഷിപ്പിലെ അസ്വാരസ്യം

Published

|

Last Updated

ന്യൂഡൽഹി | ശ്രദ്ധ കൊലക്കേസിന്റെ തനിപ്പകർപ്പായി ഡൽഹിയിൽ മറ്റൊരു കൊലപാതകം. കാമുകിയെ കാമുകൻ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഡൽഹിയിലെ ബാബ ഹരിദാസ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിക്കി യാദവ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. നിക്കിയുടെ കാമുകൻ സാഹിൽ ഗെലോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

നിക്കി സാഹിലുമൊത്ത് ലൈവ് ഇൻ റിലേഷൻഷിപ്പിലാണ് ജീവിച്ചിരുന്നത്. എന്നാൽ കാമുകൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയ്യാറെടുത്തതോടെ ഇവർ തമ്മിൽ അസ്വാരസ്യമായി. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാൽ വെറുതെ വിടില്ലെന്ന് നിക്കി യുവാവിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ നിക്കിയെ വകവരുത്താൻ ഇയാൾ തീരുമാനിക്കുകായിരുന്നു.

ഫെബ്രുവരി പത്തിന് ഡൽഹിയിലെ ഐഎസ്ബിടിക്ക് സമീപം കാറിൽ വെച്ച് നിക്കിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി അതേ ദിവസം വൈകുന്നേരം വീട്ടുകാരുടെ നിർബന്ധപ്രകാരം മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കൊലാപാതകത്തിന് ശേഷം മൃതദേഹവുമായി കാറിൽ കറങ്ങിയ ഇയാൾ മൃതദേഹം ധാബയിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരന്നു.

പെൺകുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. അന്വേഷണത്തിന് ശേഷം സാഹിൽ ഗെലോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഡൽഹിയിലെ ശ്രദ്ധ കൊലക്കേസ് രാജ്യത്തെയാകെ നടുക്കിയിരുന്നു. കഴിഞ്ഞ വർഷം മെയ് 18ന് ഡൽഹിയിലെ മെഹ്‌റൗളിയിൽ വെച്ച് ശ്രദ്ധയുടെ കാമുകൻ അഫ്താബ് അവളെ കൊലപ്പെടുത്തുകയും മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയുമായിരുന്നു.

ഡേറ്റിംഗ്, ചീറ്റിംഗ്, പിന്നെ കില്ലിംഗ്… ലൈവ് ഇൻ റിലേഷൻഷിപ്പിനെ കുറിച്ചുള്ള വാർത്ത പരമ്പര കാണാം…