Connect with us

editorial

കപ്പലപകടം: തീരദേശത്തെ ആഘാതങ്ങൾ

തകർന്ന കപ്പലിന്റെയോ കണ്ടെയ്‌നറുകളുടെയോ അവശിഷ്ടങ്ങൾ കടലിനടിയിൽ ഇരിപ്പുണ്ടെങ്കിൽ മത്സ്യബന്ധന വലകൾ അതിൽ ഉടക്കാനും കേടുപാടുകൾ സംഭവിക്കാനും പൂർണമായും കീറിപ്പോകാൻ വരെയും സാധ്യ തയുണ്ട്. നിലവിൽ മത്സ്യങ്ങളുടെ കുറവ് മൂലം പ്രയാസമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഇത് കൂടുതൽ ദുരിതത്തിലാക്കും.

Published

|

Last Updated

ഒരാഴ്ച മുമ്പ് കൊച്ചിക്ക് സമീപം എം എൽ സി എൽസ 3 ചരക്കുകപ്പൽ യാത്രക്കിടെ ഒരു ഭാഗത്തേക്ക് ചെരിഞ്ഞപ്പോൾ ഒരു ചെറിയ അപകടമായാണ് തുടക്കത്തിൽ കണ്ടത്. കപ്പൽ മുങ്ങിപ്പോകാതെ രക്ഷിക്കാനാകുമെന്ന് വിലയിരുത്തപ്പെട്ടു. ക്രമേണ കപ്പൽ പൂർണമായും കടലിലേക്ക് താഴുകയും കണ്ടെയ്‌നറുകളിൽ അടങ്ങിയ വസ്തുക്കളുടെ വിവരങ്ങൾ പുറത്തുവരികയും ചെയ്തതോടെയാണ് ഇതൊരു വലിയ ദുരന്തമാണെന്ന് വ്യക്തമായതും തീരദേശ മേഖലയാകെ ഭീതി പരന്നതും.

കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളിൽ 13 എണ്ണത്തിൽ വൻ പാരിസ്ഥിതിക, സാമൂഹിക ആഘാതം സൃഷ്ടിച്ചേക്കാവുന്ന കാത്സ്യം കാർബൈഡ്, റബ്ബർ രാസവസ്തുക്കൾ തുടങ്ങി മാരകവസ്തുക്കളാണ്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം ഇതൊരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു. മുങ്ങുന്നതിനു മുമ്പേ ക്യാപ്റ്റൻ അടക്കം കപ്പലിലെ 24 ജീവനക്കാരെയും രക്ഷിക്കാനായത് ആശ്വാസകരമായി.

വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിക്ക് പുറപ്പെട്ട രാജ്യാന്തര കപ്പലാണ് കൊച്ചിക്ക് 38 നോട്ടിക്കൽ മൈൽ ദൂരത്ത് അപകടത്തിൽപ്പെട്ടത്. എന്താണ് കപ്പൽ ചെരിയാനുണ്ടായ കാരണമെന്നത് അവ്യക്തമാണ്. കപ്പലിന്റെ എൻജിനോ ഡോക്കിനോ തകരാറുകളൊന്നും സംഭവിച്ചിട്ടില്ല. ശരിയായ പാതയിൽ തന്നെയായിരുന്നു കപ്പലിന്റെ സഞ്ചാരം. തിരമാലകളിൽ പെടുമ്പോൾ കപ്പൽ ഇരുവശത്തേക്കും ചെരിഞ്ഞു സഞ്ചരിക്കുന്നത് സ്വാഭാവികമാണ്. ഒരു ഭാഗത്തേക്ക് മാത്രം കൂടുതൽ ചെരിയുന്നതിൽ അസ്വാഭാവികതയുണ്ട്. ചരക്ക് കയറ്റുന്നതിൽ സംഭവിച്ച അശ്രദ്ധമൂലം ഭാരസന്തുലനം തെറ്റിയതാണെന്ന് സംശയിക്കപ്പെടുന്നു. കപ്പലിന്റെ ഒരു ഭാഗത്ത് വെച്ച കണ്ടെയ്‌നറുകളേക്കാൾ കുടുതൽ കണ്ടെയ്‌നറുകൾ മറുഭാഗത്ത് വെച്ചാൽ ബാലൻസ് തെറ്റിയേക്കാം.

ഇരുഭാഗത്തെയും കണ്ടെയ്‌നറുകൾ തമ്മിലുള്ള തൂക്കവ്യത്യാസം കൊണ്ടും ചെരിവ് സംഭവിക്കാം. ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലിന്റെ പ്രാഥമിക നിഗമനം ഭാരസന്തുലനം തെറ്റിയതാണ് അപകട
കാരണമെന്നാണ്.  സുനാമി, കള്ളക്കടൽ പ്രതിഭാസം തുടങ്ങിയ അപകടസാധ്യതകൾ പതിയിരിക്കുന്ന ഇടമാണ് സമുദ്രം. സുരക്ഷിതമായ യാത്രക്ക് സഹായകരമായ രീതിയിലായിരിക്കണം കപ്പലിൽ കണ്ടെയ്‌നറുകൾ വെക്കേണ്ടത്. ഒരു ഭാഗത്ത് അടുക്കി വെച്ച ചരക്കുകൾക്ക് മറുഭാഗത്തുള്ളതിനേക്കാൾ വലിയതോതിൽ ഭാരക്കൂടുതലുണ്ടാകരുത്. കപ്പലിൽ കയറ്റുന്ന കണ്ടെയ്‌നറുകളുടെ എണ്ണം, ഭാരം, പ്രക്ഷുബ്ധമാകുന്ന കടലിനെ അതിജീവിക്കാനുള്ള സാധ്യത എന്നിവയെല്ലാം കണക്കിലെടുത്ത് മാത്രമേ തുറമുഖ അധികൃതർ കപ്പലിന് പുറപ്പെടാനുള്ള അനുമതി നൽകാവൂ. ചെറിയ നോട്ടപ്പിശകോ കണക്കുകൂട്ടലിൽ പിഴവോ സംഭവിച്ചാൽ യാത്ര ദുരന്തമായി മറാൻ സാധ്യതയുണ്ട്. എം എൽ സി എൽസ 3ന് എന്തു സംഭവിച്ചുവെന്ന് അന്വേഷണം നടത്തിവരികയാണെന്നും റിപോർട്ട് ലഭിക്കുമ്പോൾ മാത്രമേ കാരണം വ്യക്തമാകൂ എന്നുമാണ് ഷിപ്പിംഗ് ഡയറക്ടർ ജനറൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്‌നറുകളിലെ മാരകമായ രാസവസ്തുക്കളും കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ ചേരുന്ന ഡീസലും ഫർണസ് ഓയിലും കടൽ പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും കടൽ സമ്പത്തിനും കടുത്ത ആഘാതം സൃഷ്ടിക്കും. ജൈവ വൈവിധ്യങ്ങളാൽ സമ്പുഷടമാണ് കടലും അതിന്റെ അടിത്തട്ടും. ശതകോടിക്കണക്കിന് സൂക്ഷ്മ ജീവികൾ, സസ്യ- ജന്തുപ്ലവകങ്ങൾ, മത്സ്യങ്ങൾ, മറ്റു നീന്തൽ ജീവികൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് കടൽ സമ്പത്ത്. കടലിന്റെ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടാത്ത വസ്തുക്കളുടെ സാന്നിധ്യം കടൽ സമ്പത്തിന്റെ നാശത്തിനിടയാക്കും. കപ്പലിൽ 84.44 ടൺ ഹൈസ്പീഡ് ഡീസലും 367.1 ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

കപ്പൽ അപകടത്തെ തുടർന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തീരദേശ നിവാസികൾക്ക് ആഘാതമാണ്. 12 കണ്ടെയ്‌നറുകളിൽ മാത്രമേ അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നുള്ളൂവെന്നാണ് കപ്പൽ- തുറമുഖ അധികൃതർ പറയുന്നത്. എന്നാൽ മറ്റു കണ്ടെയ്‌നറുകളിൽ എന്തായിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടില്ലാത്തതിനാൽ ജനങ്ങൾ ഭീതിദരാണ്. സമുദ്രജലത്തിൽ ഓയിലും രാസവസ്തുക്കളും ഒഴുകി നടക്കുന്ന സാഹചര്യത്തിൽ കടലുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളിലും തീരദേശവാസികളിലും കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ട്.

കടലിൽ വീണ കണ്ടെയ്‌നറുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ ഇതിനു പുറമെയാണ്. ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും അവ കടലിൽ താണ് ചെളിയിൽ അമർന്നുപോകാൻ സാധ്യതയുണ്ട്. അടിത്തട്ട് ട്രോളിംഗ് നടത്തുന്ന മത്സ്യബന്ധന തൊഴിലാളികൾക്ക് ഇത് ഭീഷണിയാണ്. ഭാരമേറിയ ബോർഡുകളും ബോളുകളും ഉപയോഗിച്ച് വലയുടെ കീഴറ്റം കടലിന്റെ അടിത്തട്ട് വരെ എത്തിച്ച് മത്സ്യബന്ധനം നടത്തുന്ന രീതിയാണ് അടിത്തട്ട് ട്രോളിംഗ്. തകർന്ന കപ്പലിന്റെയോ കണ്ടയ്‌നറുകളുടെയോ അവശിഷ്ടങ്ങൾ കടലിനടിയിൽ ഇരിപ്പുണ്ടെങ്കിൽ മത്സ്യബന്ധന വലകൾ അതിൽ ഉടക്കാനും കേടുപാടുകൾ സംഭവിക്കാനും പൂർണമായും കീറിപ്പോകാൻ വരെയും സാധ്യ
തയുണ്ട്. നിലവിൽ മത്സ്യങ്ങളുടെ കുറവ് മൂലം പ്രയാസമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഇത് കൂടുതൽ ദുരിതത്തിലാക്കും. കപ്പലപകടത്തിന്റെ സാഹചര്യത്തിൽ മീനുകളിൽ വിഷാംശം കലർന്നതായും മത്സ്യം കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും വ്യാപകമായ പ്രചാരണമുണ്ട്. ഇതും മത്സ്യവിപണന മേഖലക്ക് ആഘാതമേൽപ്പിക്കും. നിലവിൽ മത്സ്യങ്ങളിൽ വിഷാംശം കലർന്നിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിട്ടുണ്ട്.

Latest