From the print
കെ എസ് ഇ ബിക്ക് ആശ്വാസം ; സർക്കാർ 767 കോടി അനുവദിച്ചു
വൈദ്യുതി നിയന്ത്രണമെന്ന ആശങ്കയും ഒഴിവായി
തിരുവനന്തപുരം | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കെ എസ് ഇ ബിക്ക് ആശ്വാസം. കെ എസ് ഇ ബിക്ക് സർക്കാർ 767 കോടി രൂപ അനുവദിച്ചു. 2022-23ലെ കെ എസ് ഇ ബിയുടെ നഷ്ടം ഏറ്റെടുത്ത വകയിലെ തുകയാണിത്. 2022-2023ലെ നഷ്ടത്തിന്റെ 75 ശതമാനമാണ് അനുവദിച്ചത്. ഇതോടെ വൈദ്യുതി വാങ്ങാൻ പണമില്ലാതെ വലഞ്ഞ ബോർഡിന് താത്്കാലിക ആശ്വാസമായി. വൈദ്യുതി നിയന്ത്രണമെന്ന ആശങ്കയും ഒഴിവായി.
കഴിഞ്ഞയാഴ്ച വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പിന്നാലെയാണ് തുകയനുവദിച്ചത്. വൈദ്യുതി വാങ്ങാൻ 500 കോടി രൂപ കടമെടുക്കാനുള്ള കെ എസ് ഇ ബിയുടെ ആവശ്യം സർക്കാർ പരിഗണനയിലാണ്.
കുത്തനെ കൂടി ഉപഭോഗം ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ വർധിക്കുകയാണ്. പീക്ക് ടൈമിലെ വൈദ്യുതി ഉപഭോഗം 5,150 മെഗാവാട്ടാണ്. ഇത് പീക്ക് ടൈമിലെ സർവകാല റെക്കോർഡാണ്. വേനൽ കനക്കുന്നതിനനുസരിച്ച് ഉപഭോഗം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ.