Kerala
കെഎസ്ആർടിസി ബസില്‍ പുരുഷന്‍മാര്‍ക്കും സൗജന്യ യാത്ര വേണം, രാഹുൽ ഈശ്വർ
സ്ത്രീകള്‍ക്ക് മാത്രം സൗജന്യ യാത്ര നല്‍കുന്നത് ലിംഗപരമായ വിവേചനമാണെന്നും, ഇത് നടപ്പിലാക്കുകയാണെങ്കില്‍ പുരുഷന്മാര്‍ക്കും തുല്യമായ ആനുകൂല്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി| കേരളത്തിലെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. സ്ത്രീകള്‍ക്ക് മാത്രം സൗജന്യ യാത്ര നല്‍കുന്നത് ലിംഗപരമായ വിവേചനമാണെന്നും, ഇത് നടപ്പിലാക്കുകയാണെങ്കില്‍ പുരുഷന്മാര്‍ക്കും തുല്യമായ ആനുകൂല്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പുരുഷന്മാര്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുമ്പോള്‍, സാമ്പത്തിക ശേഷിയുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തുന്നതിന് പകരം, എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തിലുള്ള ഫ്രീ പാസ്സുകളോ അല്ലെങ്കില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള സഹായങ്ങളോ നല്‍കുന്നതാണ് ഉചിതമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കേരളത്തില്‍ അമ്പത് വര്‍ഷം മുമ്പ് സ്ത്രീകള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും പുറത്തിറങ്ങാന്‍ മടിച്ചിരുന്നു. ആ കാലത്ത് ഇത്തരം പ്രോത്സാഹനങ്ങള്‍ ആവശ്യമായിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ യാത്ര എല്ലാവരുടെയും തുല്യ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള ‘പഴയ പ്ലേ ബുക്ക്’ രാഷ്ട്രീയമാണ് ഇത്തരം വാഗ്ദാനങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം വിമര്‍ശിച്ചു.



