Connect with us

From the print

വിവാഹപൂര്‍വ ലൈംഗിക ബന്ധം ഒഴിവാക്കണം: സുപ്രീം കോടതി

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ചുള്ള കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്നും യുവതീ യുവാക്കള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ചുള്ള കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണെന്നും അതിനാല്‍ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രത പാലിക്കണമെന്നും ബഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.

2022ല്‍ പരാതിക്കാരിയെ മാട്രിമോണിയല്‍ വെബ്സൈറ്റിലൂടെ കണ്ടെത്തി ഡല്‍ഹിയിലും പിന്നീട് ദുബൈയിലും വെച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. യുവാവ് മറ്റൊരാളെ വിവാഹം കഴിച്ചതോടെയാണ് യുവതി ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയത്. സമ്മതമില്ലാതെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തുവെന്നും എതിര്‍ത്താല്‍ അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതിയില്‍ ഉന്നയിച്ചത്.

പെണ്‍കുട്ടി എന്തിനാണ് ഹരജിക്കാരനെ കാണാന്‍ ദുബൈയിലേക്ക് പോയതെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. വിവാഹത്തിനായിരുന്നു സ്ത്രീക്ക് താത്പര്യമെങ്കില്‍ അവള്‍ അതിന് മുമ്പ് പോകേണ്ടിയിരുന്നില്ലായെന്ന് കോടതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെങ്കില്‍ വിചാരണ ചെയ്ത് ശിക്ഷിക്കേണ്ട കേസല്ല ഇതെന്നും കോടതി പറഞ്ഞു. ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി ബുധനാഴ്ചത്തേക്ക് കേസ് മാറ്റിവെച്ചു.

 

Latest