Connect with us

Articles

ജനാധിപത്യത്തെ അരുംകൊല ചെയ്യുന്ന രാഷ്ട്രീയ നാടകങ്ങൾ

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജനാധിപത്യ ധ്വംസനങ്ങൾ നിത്യസംഭവങ്ങളാണ്. ഇതിൽ ഏറ്റവും ഒടുവിലത്തെ നഗ്‌നമായ ജനാധിപത്യ കൊലയാണ് ചണ്ഡീഗഢിൽ ഉണ്ടായിരിക്കുന്നത്. ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടി ജനാധിപത്യത്തെ അരുംകൊല ചെയ്ത പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്.

Published

|

Last Updated

പ്രത്യേക രീതിയിലുള്ള ഭരണക്രമമായാണ് സാധാരണ ജനങ്ങൾ ജനാധിപത്യത്തെ മനസ്സിലാക്കുന്നത്. എന്നാൽ രാഷ്ട്രീയ സിദ്ധാന്തത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യം ഒരു പ്രത്യേകതരം ഭരണക്രമം മാത്രമല്ല; ജനാധിപത്യം എന്നത് ഒരേ സമയം ഒരു രാഷ്ട്രീയ പദവിയും നൈതിക സങ്കൽപ്പനവും സാമൂഹിക പരിസ്ഥിതിയുമാകുന്നു. പ്രൊഫ. ഡെലിസിൽ ബേൺസിന്റെ അഭിപ്രായത്തിൽ സാമൂഹിക പരിസ്ഥിതിയിലും രാഷ്ട്രീയ സംഘാടനത്തിലും ജനാധിപത്യം ദൃശ്യമാകുന്നു. മാത്രമല്ല, സമൂഹ ജീവിതത്തിന്റെ ഏതു രൂപാന്തരത്തിലും ജനാധിപത്യത്തിന്റെ സാന്നിധ്യം ഉണ്ടാകാവുന്നതാണ്. സാമൂഹിക ജീവിതം, മതം, വ്യവസായം, രാഷ്ട്ര തന്ത്രം, സമ്പദ്‌വ്യവസ്ഥ എന്നിവയെ പരാമർശിക്കുമ്പോഴും ജനാധിപത്യം എന്ന സങ്കൽപ്പനത്തിൽ വലിയ പ്രസക്തിയുണ്ട്. ചുരുക്കത്തിൽ രാഷ്ട്രത്തിന്റെ രൂപം ഭരണക്രമം, സാമൂഹിക വ്യവസ്ഥ എന്നീ നിലകളിലും സർവോപരി ഒരു ജീവിതരീതി എന്ന നിലയിലും ജനാധിപത്യം എന്ന പദത്തിന് അർഥം ഉണ്ട്.

മേൽപ്പറഞ്ഞ വിശദീകരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് വ്യത്യസ്തങ്ങളായ മൂന്ന് അർഥങ്ങളെങ്കിലും ദ്യോതിപ്പിക്കുന്ന ഒരു പദമാണ് അതെന്നാണ്. ഭരണക്രമം, രാഷ്ട്രത്തിന്റെ രൂപം, പ്രത്യേക തരത്തിലുള്ള ജീവിത രീതി എന്നിവയാണ് ആ മൂന്ന് അർഥങ്ങൾ. ആധുനികദശയിൽ ജനാധിപത്യം എന്ന പദത്തിന്റെ അർഥവ്യാപ്തി സാമ്പത്തിക മേഖലയിലേക്കും കടന്നുകയറിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. സാമ്പത്തിക ജനാധിപത്യം എന്ന സങ്കൽപ്പനം തന്നെ അപ്രകാരം രൂപമെടുത്തതാണ്.

ജനാധിപത്യത്തിന്റെ മൗലികമായ അർഥം ജനങ്ങളുടെ ശക്തി എന്നതാണ്. ഡൊമോക്രാറ്റിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ജനാധിപത്യം എന്ന അർഥമുള്ള ഡൊമോക്രസിയെന്ന വാക്ക് ഉടലെടുത്തത്. ഡൊമോക്രാറ്റിയ എന്ന പദം ഡെമോസ്= ജനങ്ങൾ, ക്രാറ്റിയ= ശക്തി എന്നീ രണ്ട് പദങ്ങളുടെ സമുച്ചയമാണ്. രാഷ്ട്രത്തിന്റെ അധികാരശക്തി സമൂഹത്തിന്റെ മൊത്തം കൈകളിൽ നിക്ഷിപ്തമായിരിക്കുക എന്നതാണ് ഒരു ഭരണക്രമം എന്ന നിലക്ക് ജനാധിപത്യം എന്ന പദത്തിന്റെ അർഥം. ജനങ്ങൾ സർവവിധ അധികാരങ്ങളും ഉള്ളവരായിരിക്കുന്ന പ്രത്യേകതരം രാഷ്ട്രം എന്നതാണ് രാഷ്ട്രത്തിന്റെ രൂപം എന്ന നിലക്ക് ജനാധിപത്യം കൊണ്ട് അർഥമാക്കുന്നത്. സ്വാതന്ത്ര്യം, മാനുഷിക മൂല്യങ്ങൾ എന്നിവയെ മാനിക്കുക എന്നത്രേ ഒരു ജീവിതരീതി എന്ന നിലക്ക് ജനാധിപത്യം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സാമൂഹിക തത്വശാസ്ത്രം എന്ന നിലയ്ക്ക് ജനാധിപത്യം സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും നിയമങ്ങൾ ഉൾക്കൊള്ളുന്നു.
നമ്മുടെ രാജ്യത്ത് ജനാധിപത്യം നിരന്തരമായി ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജനാധിപത്യ ധ്വംസനങ്ങൾ നിത്യസംഭവങ്ങളാണ്. ഇതിൽ ഏറ്റവും ഒടുവിലത്തെ നഗ്‌നമായ ജനാധിപത്യ കൊലയാണ് ചണ്ഡീഗഢിൽ ഉണ്ടായിരിക്കുന്നത്. ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടി ജനാധിപത്യത്തെ അരുംകൊല ചെയ്ത പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്. മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്- ആം ആദ്മി സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാക്കുകയും ബി ജെ പി സ്ഥാനാർഥി മനോജ് സൊങ്കറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ഹരജിയിലാണ് സുപ്രീം കോടതിയുടെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.

പ്രിസൈഡിംഗ് ഓഫീസറുടേത് ജനാധിപത്യത്തെ പരിഹസിക്കുന്ന നടപടിയാണ്. ബാലറ്റ് പേപ്പറിൽ മാറ്റങ്ങൾ വരുത്തി അട്ടിമറി നടത്തുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇങ്ങനെയാണോ തിരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു. ചണ്ഡീഗഢ് മുനിസിപൽ കോർപറേഷൻ യോഗം മാറ്റിവെക്കാനും കോടതി നിർദേശം നൽകി.
സ്റ്റേ ആവശ്യപ്പെട്ട് ആം ആദ്മി കൗൺസിലറും മേയർ സ്ഥാനാർഥിയുമായിരുന്ന കുൽദീപ് കുമാർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. മേയർ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിൽ നടന്ന ജനാധിപത്യ ധ്വംസനം കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. തിരഞ്ഞെടുപ്പ് നടപടികളുടെ ദൃശ്യങ്ങൾ കണ്ട കോടതി, പ്രിസൈഡിംഗ് ഓഫീസറുടെ പെരുമാറ്റം കണ്ട് അമ്പരന്നു. ക്യാമറയിലേക്ക് നോക്കിയ ശേഷം കുറ്റവാളിയെപ്പോലെ എന്തിനാണ് ഉദ്യോഗസ്ഥൻ ഓടിയൊളിച്ചതെന്ന് കോടതി ചോദിച്ചു. പരമോന്നത കോടതി എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് ആ ഉന്നത ഉദ്യോഗസ്ഥനെ അറിയിക്കാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

മേയർ തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും മറ്റു മുഴുവൻ രേഖകളും പഞ്ചാബ്- ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറാനും വീഡിയോ ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കാനും കോടതി നിർദേശിക്കുകയുണ്ടായി. ആം ആദ്മി പാർട്ടി- കോൺഗ്രസ്സ് കൗൺസിലർമാരുടെ ബാലറ്റ് പേപ്പറുകൾ അസാധുവാക്കണമെന്ന ലക്ഷ്യത്തോടെ പ്രസൈഡിംഗ് ഓഫീസർ മനഃപൂർവം രൂപമാറ്റം വരുത്തിയെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ആരോപിച്ചു. എന്നാൽ, വീഡിയോ ദൃശ്യങ്ങളിൽ ഒരുവശം മാത്രമാണ് ഉള്ളതെന്നും എല്ലാ രേഖകളും പരിശോധിച്ച് തീരുമാനം എടുക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
വരണാധികാരി ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന പുതിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വരണാധികാരിയായ അനിൽ മസീഹ് ബാലറ്റ് പേപ്പറിൽ എഴുതുന്നതിന്റെ സി സി ടി വി ദൃശ്യമാണ് പുറത്തുവന്നത്. ഇതിനിടയിൽ അയാൾ സി സി ടി വിയിലേക്ക് നോക്കുന്നത് ഒട്ടേറെ പ്രതിപക്ഷ നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം. ജനാധിപത്യം കശാപ്പു ചെയ്യാൻ അനുവദിക്കില്ലെന്ന സുപ്രീം കോടതിയുടെ പരാമർശം അപൂർവങ്ങളിൽ അപൂർവമായി ചരിത്രം രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. ജനാധിപത്യത്തെ നഗ്‌നമായി അവഹേളിക്കുന്നത് കണ്ട് ഞെട്ടിപ്പോയി എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ ചിത്രമാണ് ചണ്ഡീഗഢിൽ കാണാൻ കഴിയുന്നത്. ഭരണകക്ഷിയും പ്രതിപക്ഷവും എല്ലാം ഒത്തുചേർന്ന് പൂർവികരിൽ നിന്ന് ഏറ്റുവാങ്ങിയ നിലവിലുള്ള നമ്മുടെ ജനാധിപത്യം സംരക്ഷിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന് ഏൽക്കുന്ന മൂല്യച്യുതി രാജ്യത്തിന് നേരെയുള്ള വലിയ വെല്ലുവിളിയാണ്.
ധാർമികത എന്ന വാക്കിന്റെ മൂല്യം നഷ്ടപ്പെടുന്നുവോ എന്നു തോന്നിപ്പിക്കുംവിധമാണ് മേയർ തിരഞ്ഞെടുപ്പിൽ നഗ്നമായ ക്രമക്കേടുകൾ നടന്നിരിക്കുന്നത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന അധാർമികതയുടെ അധികാരക്കളി മുമ്പൊന്നും കേൾക്കാത്തവിധം രാഷ്ട്രീയത്തെ മലീമസമാക്കുന്നതാണ് സമീപകാലത്തായി രാജ്യം കണ്ടുവരുന്നത്. ഏത് വരണാധികാരിയും പുലർത്തേണ്ട ധാർമികതയിലും നിഷ്പക്ഷതയിലും നിഴൽ വീഴ്ത്തുന്നതാണ് ചണ്ഡീഗഢിലെ സംഭവം. അധികാര രാഷ്ട്രീയത്തിന്റെ പിണിയാളായി ജനാധിപത്യത്തെ നാണംകെടുത്താൻ ഒരുങ്ങിയിറങ്ങുന്ന ഇത്തരം ആളുകളിൽ രാജ്യത്തിന് ഒരു പ്രതീക്ഷയും വേണ്ട.
ജനങ്ങളുടെ അവസാന ആശ്രയമാണ് രാജ്യത്തെ നീതിന്യായ സംവിധാനം. ജനാധിപത്യത്തിന് പുഴുക്കുത്ത് ഏൽക്കുന്ന ഘട്ടങ്ങളിൽ ജനങ്ങൾ ഉറ്റുനോക്കുന്നത് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയെ തന്നെയാണ്. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താൻ നിയുക്തനായ ഉദ്യോഗസ്ഥൻ തന്നെ അതിനെ അട്ടിമറിക്കുന്ന സ്ഥിതിവിശേഷം ജനാധിപത്യ സംവിധാനം തകർക്കാൻ വെച്ച ടൈംബോംബാണ്. പരിമിതമായ തോതിലേ നമ്മുടെ രാജ്യത്ത് ജനാധിപത്യ സംവിധാനം ഇപ്പോൾ നിലനിൽക്കുന്നുള്ളൂ. അത്രയെങ്കിലും അത് നിലനിന്നേ മതിയാകൂ.

ജനാധിപത്യത്തിൽ ജനങ്ങളാണ് ഭരണം നിയന്ത്രിക്കുന്നതും സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതും. രാഷ്ട്രീയ ചിന്തകനായ ബ്രൈസ് പ്രഭു പറഞ്ഞിട്ടുള്ളത് “ഒരു വർഗത്തിലോ വിഭിന്ന വർഗങ്ങളിലോ ആയിട്ടല്ലാതെ സമൂഹത്തിലെ അംഗങ്ങളിലാകെ രാഷ്ട്രത്തിന്റെ ഭരണാധികാരം നിക്ഷിപ്തമായിരിക്കുന്ന ഭരണക്രമമാണ് ജനാധിപത്യം’. നിർഭാഗ്യവശാൽ നമ്മുടെ രാജ്യം മതാധിപത്യത്തിലേക്ക് നീങ്ങുകയും മഹാഭൂരിപക്ഷത്തിന്റെ താത്പര്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പുകൾ പ്രഹസനമാക്കി മാറ്റാൻ തുടങ്ങിയതിന്റെ ദൃഷ്ടാന്തം തന്നെയാണ് ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ്.

advgsugunan@gmail.com

---- facebook comment plugin here -----

Latest