Connect with us

Kerala

പുൽപ്പള്ളിയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി

പ്രതിഷേധം കനത്തതോടെയാണ് ഉച്ചക്ക് 12.50 ഓടെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്.

Published

|

Last Updated

മാനന്തവാടി| വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന- വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധക്കാരോട് സംസാരിക്കാനെത്തിയ ജനപ്രതിനിധികള്‍ക്കുനേരെ കുപ്പിവലിച്ചെറിഞ്ഞു. പോലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്റെ ജീപ്പിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.

പ്രതിഷേധം കനത്തതോടെയാണ് ഉച്ചക്ക് 12.50 ഓടെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണുള്ളത്. ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുല്‍പ്പള്ളി ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ജനങ്ങള്‍ വനം വകുപ്പിന്റെ ജീപ്പിനു റീത്ത് വച്ചു. ചിലര്‍ ജീപ്പിന്റെ റൂഫ് വലിച്ചു കീറുകയും ടയറിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു. പ്രതിഷേധത്തില്‍ ജനപ്രതിനിധികളും പങ്കെടുത്തു. മുള്ളന്‍കൊല്ലി ഫൊറോനയിലെ വൈദികരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്.

പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ വൈദികരുടെ സഹായത്തോടെ പോലീസ് നീക്കം നടത്തുകയാണ്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം നല്‍കും. 10 ലക്ഷം ആദ്യം നല്‍കും. ഭാര്യക്ക് സ്ഥിരം ജോലിയും മകള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കാനുള്ള ശുപാര്‍ശ ചെയ്യുമെന്നും ജനപ്രതിനിധികള്‍ അറിയിച്ചു.

ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നാണ് നാട്ടിലേക്ക് കൊണ്ടുപോയത്. നഷ്ടപരിഹാരം, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാലെ മൃതദേഹം ഏറ്റു വാങ്ങു എന്ന നിലപാടിലാണ് ബന്ധുക്കള്‍. ഇന്നലെ രാവിലെയാണ് വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിനു സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്.

ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടില്‍ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

 

Latest